വനം-വന്യജീവി നിയമം പരിഷ്‌കരിക്കണം: യു.ഡി.എഫ്

0

വനം വന്യജീവി നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് യു.ഡി.എഫ്. 16-ന് ഡി.സി.സി.യിൽ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ ആലോചിക്കുമെന്ന് യു.ഡി.എഫ് ചെയർമാൻ കെ.കെ.വിശ്വനാഥൻ മാസ്റ്റർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമാന ചിന്താഗതിയുള്ള സംഘടനകളെ പ്രക്ഷോഭത്തിൽ പങ്കെടുപ്പിക്കുന്ന കാര്യവും മറ്റന്നാൾ തീരുമാനിക്കും

വയനാട്ടിലെ കർഷകരുടെ ജീവനും സ്വത്തിനും രക്ഷ നൽകാൻ നിലവിലെ വനം വന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കണം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഉണ്ടാക്കിയ വനം വന്യജീവി നിയമമാണ് ഇപ്പോഴും നിലവിലുള്ളത്. വർഷങ്ങളായി കാട്ടുമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധന അന്നത്തെതിലും എത്രയോളം ഇരട്ടിയാണ്. കർഷകരുടെ സ്വൈര്യജീവിതം ഉറപ്പാക്കാനും അവരുടെ ജീവനും സ്വത്തിനും രക്ഷ നൽകാനുമുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുള്ളതാണ് കേന്ദ്രത്തെ കുറ്റം പറഞ്ഞു സംസ്ഥാന സർക്കാരിനെ രക്ഷപ്പെടാൻ ആവില്ല. അടുത്തകാലത്താണ് ഒരാളുടെ ജീവനെടുത്ത കാട്ടാനയെ കർണാടകയിലെ ഷിമോഗയിലും, അടുത്തകാലത്ത് പന്തല്ലൂരിനടുത്ത് ഒരു കുട്ടിയുടെ ജീവനെടുത്ത കടുവയെയും അതാത് സർക്കാരുകൾ വെടിവെച്ച് കൊന്നിട്ടുണ്ട്. മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ എല്ലാ പഴുതകളും നോക്കുന്ന സർക്കാർ മനുഷ്യജീവന അല്പ‌ം പോലും വില കൽപ്പിക്കാത്തത് കാടത്തമാണ്. വയനാട്ടിലെ കർഷകർ വന്യമൃഗങ്ങളുടെ ശല്യം കാരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒന്നും കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രമല്ല കൊലയ്ക്കാറായ തെങ്ങും കവുങ്ങും മുഴുവനും കാട്ടാനകൾ പിഴുതെറിയുകയാണ്. ചേമ്പ്, ചേന, കാച്ചിൽ, കപ്പ എന്നിവ പന്നികൾ നശിപ്പിക്കുകയാണ്. കൂടാതെ മാൻ, കുരങ്ങൻ, മയിൽ എന്നിവയും ഒട്ടുമിക്ക കൃഷിയിടങ്ങളിലും ഉണ്ട്. കൂടാതെ ആനകളെയും കടുവകളെയും കാട്ടുപോത്തുകളെയും ഭയന്ന് കുട്ടികളെ സ്‌കൂളിൽ അയക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.

വയനാട്ടിൽ ഇത്രയും രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായിട്ടും ഇവിടത്തെ ചുമതലക്കാരനായ വനം മന്ത്രിക്ക് ഊരുചുറ്റി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ അനാഥരായ കുടുംബങ്ങളെ വന്നു കാണുവാനോ ആശ്വസിപ്പിക്കുവാനോ തയ്യാറാകാത്തത് അപലപനീയമാണ്.

മുട്ടിൽ മരം മുറി കേസുണ്ടായപ്പോൾ ആഴ്‌ചയ്ക്ക് നാലുവട്ടം വയനാട്ടിൽ എത്തിക്കൊണ്ടിരുന്ന വനവകുപ്പ് മന്ത്രി, വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാത്തത് ജനങ്ങളെ ഭയന്നാണ്. ഒരു കുടുംബത്തിൻറെ നാഥൻ നഷ്ടപ്പെട്ടാൽ 5 ലക്ഷം രൂപ കൊടുത്താൽ എല്ലാം ശരിയാണെന്ന് ധരിക്കുന്ന ഭരണാധികാരികളുടെ നിലപാടിനെതിരെ എല്ലാ രാഷ്ട്രീയ കർഷക പ്രസ്ഥാനങ്ങളും ഒന്നിക്കണം.

ആദിവാസികൾക്ക് ഭൂമി നൽകാൻ എന്ന പേരിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ചതും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് വന്ന മാറ്റം കാരണം വന്യമൃഗങ്ങൾ കാട്ടിൽ നിന്നും നാടൻ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതും ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമാണന്നും കെ.കെ.വിശ്വനാഥൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!