പഴങ്ങളുടെ കൂടാരമൊരുക്കാന്‍ മുള്ളന്‍കൊല്ലി

0

വിപണി മൂല്യമുള്ള പഴങ്ങളുടെ തൈകള്‍ നട്ടുവളര്‍ത്തി മുള്ളന്‍കൊല്ലിയെ പഴങ്ങളുടെ കൂടാരമാക്കാന്‍ ഒരുങ്ങുകയാണ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പൈലറ്റ് പ്രവൃത്തികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുളളന്‍കൊല്ലിയില്‍ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് മഹത്തായ കാര്‍ഷിക സംസ്‌ക്കാരത്തെ സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതിയാണ് ഫ്രൂട്ട് ഹബ്ബ്. പ്രദേശത്തെ വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് പദ്ധതി വിഭാവനം ചെയ്തത്. വിപണി മൂല്യമുള്ള പഴവര്‍ഗങ്ങളുടെ തൈകള്‍ നട്ടുപിടിപ്പിച്ച് വാര്‍ഡ് തലത്തില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് കൃഷി ചെയ്യുന്ന കൃഷിക്കാരന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന പദ്ധതിയാണ് ഫ്രൂട്ട് ഹബ്ബ്. പദ്ധതിയിലൂടെ അധികമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന പഴവര്‍ഗ്ഗങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കും. മാറി വരുന്ന ഭക്ഷ്യ സംസ്‌ക്കാരത്തിന് അനുസരിച്ച് നിത്യജീവിതത്തില്‍ ഉണ്ടാകുന്ന പഴവര്‍ഗ്ഗങ്ങളുടെ സ്വാധീനം കണക്കിലെടുത്താണ് പദ്ധതിക്ക് പഞ്ചായത്ത് രൂപം നല്‍കിയത്. റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, അവകാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങള്‍ അടക്കം മുള്ളന്‍കൊല്ലിയുടെ കാലാവസ്ഥക്ക് അനുയോജ്യമായ കൂടിയ അളവില്‍ പ്രോട്ടീനുള്ള പഴവര്‍ഗ്ഗങ്ങളുടെ കൃഷിയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. പഴങ്ങള്‍ ഉത്പ്പാദിപ്പിച്ച് വിപണി സാധ്യതകള്‍ കണ്ടെത്തി സര്‍ക്കാര്‍ ഏജന്‍സികളെയും ഇതര ഏജന്‍സികളെയും ഉള്‍പ്പെടുത്തി മുള്ളന്‍കൊല്ലിയെ ഫ്രൂട്ട് ഹബ്ബാക്കുന്ന ബൃഹത് പദ്ധതിക്കാണ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് നിലമൊരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!