വെണ്ണിയോട് യുവതി അഞ്ചുവയസുള്ള മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതി തള്ളി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ജോണ്‍സണ്‍ ജോണ്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഗാര്‍ഹിക പീഡനവും മര്‍ദനവുമൂലമാണ് ദര്‍ശന കുഞ്ഞുമായി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടായേക്കും.
ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മില എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ജോണ്‍സണ്‍ ജോണ്‍ തള്ളിയത്. ദര്‍ശനയുടെയും ദക്ഷയുടെയും സംസ്‌കാരത്തിന് ശേഷം ഓംപ്രകാശും കുടുംബവും ഒളിവിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.കുടുംബാംഗങ്ങളില്‍ നിന്ന് ഗാര്‍ഹിക പീഡനവും മര്‍ദനവുമുണ്ടായതായും ഇതാണ് ദര്‍ശന മകളുമായി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു.
ഈ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എംകെ ജയപ്രമോദാണ് ഹാജരായത്. ഇക്കഴിഞ്ഞ 13നാണ് പാത്തിക്കല്‍ പാലത്തില്‍ നിന്ന് വെണ്ണിയോട് പുഴയിലേക്ക് വിഷം കഴിച്ച ശേഷം ദര്‍ശന മകള്‍ ദക്ഷയുമായി ചാടിയത് . അടുത്ത ദിവസം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ദക്ഷയുടെ മൃതദേഹം 4 ദിവസത്തിന് ശേഷമാണ് മൂന്ന് കിലോമീറ്റര്‍ അകലയുള്ള കൂടല്‍ കടവില്‍നിന്ന് ദക്ഷയുടെ മൃതദേഹം കിട്ടിയത്. ഭര്‍തൃകുടുംബത്തിനെതിരായ ഡിജിറ്റില്‍ തെളിവുകള്‍ ദര്‍ശനയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയിലേക്ക് കടക്കാനൊരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനും സംഘവും