ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. നിലവിലുള്ള കേസ് ഹൈകോടതി മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് നിര്‍ണ്ണായക വഴിത്തിരിവ്.18 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് അന്വേഷിക്കുന്നത് .ഇതിനിടെ ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളുടെയും സ്വത്ത് കണ്ട് കെട്ടി പണം വസൂലാക്കാന്‍ നടപടിയും ഊര്‍ജ്ജിതമാക്കി.
ബത്തേരി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ചുരുങ്ങിയ കാലം കൊണ്ട് ജനവിശ്വാസം നേടിയ ധന കോടി ചിറ്റ്സിൽ കോവിഡിനെ തുടർന്നാണ് സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്. പിന്നീട് സാമ്പത്തിക ക്രമക്കേടിലേക്ക് വഴിമാറുകയായിരുന്നു. 22 ബ്രാഞ്ചുകൾ ഉണ്ടായിരുന്ന ധന കോടി ചിട്ടിയിൽ നിന്ന് ആയിരകണക്കിനാളുകൾക്കാണ് പണം ലഭിക്കാനുള്ളത്. നിലവിൽ വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി .
എ .റാബിയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 18 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 6 കോടി രൂപയും ലഭിക്കാനുള്ളത് വയനാട്, കണ്ണൂർ ജില്ലകളിലെ ഇടപാടുകാർക്കാണ്. ഒന്നാം പ്രതി എം.എം യോഹന്നാൻ, രണ്ടാം പ്രതി സെബാറ്റ്യൻ ,മൂന്നാം പ്രതി ജോർജ് എന്നിവർ ഇപ്പോൾ ജയിലിലാണ്. ഇവരുടെ സ്വത്തുക്കൾ 2021 ലെ ബഡ്സ് ആക്ടും റൂളും പ്രകാരം പിടിച്ചെടുക്കും. വാഹനങ്ങൾ ഭൂമി തുടങ്ങിയ ആസ്ഥികൾ കണ്ടു കെട്ടി പണം വസൂലാക്കാൻ പോലീസിൻ്റെ ശുപാർശ അനുസരിച്ച് സർക്കാർ ഉത്തരവിറക്കും.കർണാടകത്തിൽ ക്രഷർ അടക്കം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പ്രതികൾക്കും ബന്ധുക്കൾക്കും സ്വത്ത് ഉള്ളതായാണ് പോലിസിൻ്റെ കണ്ടെത്തൽ.
തട്ടിപ്പിൻ്റെ വ്യാപ്തി വലുതായതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. വിവിധ ജില്ലകളിലെ 104 കേസുകളാണ് സംയുക്തമായി സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഇക്കാര്യങ്ങളെല്ലാം മറ്റന്നാൾ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ പോലീസ് ബോധിപ്പിക്കും