ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും

0

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീല്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയയെയാണ് നേരിടുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് പോര്‍ച്ചുഗല്‍ ഘാനയെ നേരിടും. സ്റ്റേഡിയം 974ലാണ് മത്സരം. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍, ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെയും ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വെ ദക്ഷിണകൊറിയയെയും നേരിടും. അല്‍ ജനോബ് സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണ്‍ മത്സരം. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30നാണ് ഉറുഗ്വെ ദക്ഷിണകൊറിയയെ നേരിടുക.
ഫിഫ റാങ്കില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. സ്‌ക്വാഡില്‍ 16 പേര്‍ക്കും ആദ്യ ലോകകപ്പാണ് ഇത്. കഴിഞ്ഞ 15 മത്സരങ്ങളായി തോല്‍വി അറിയാത്ത ബ്രസീല്‍ 2021 കോപ്പ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെയാണ് അവസാനമായി പരാജയപ്പെട്ടത്. 2018 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരായ പരാജയത്തിനു ശേഷം കളിച്ച 50 മത്സരങ്ങളില്‍ 37 എണ്ണവും ബ്രസീല്‍ വിജയിച്ചു. നെയ്മര്‍, അലിസണ്‍, കാസമിറോ, വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ തുടങ്ങി എണ്ണിയെടുക്കാവുന്ന മികച്ച താരങ്ങള്‍.അതേസമയം, സെര്‍ബിയ നിസാരക്കാരല്ല. യോഗ്യതാ റൗണ്ടില്‍ സാക്ഷാല്‍ പോര്‍ച്ചുഗലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനക്കാരായാണ് സെര്‍ബിയ ലോകകപ്പ് യോഗ്യത നേടിയത്. യുവേഫ നേഷന്‍സ് ലീഗിലും സെര്‍ബിയ തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാമതാണ്. അലക്‌സാണ്ടര്‍ മിത്രോവിച്, ഡുസാന്‍ വ്‌ലാഹോവിച് ആക്രമണ ദ്വയവും നിക്കോള മിലങ്കോവിച്, ഡൂസന്‍ ടാഡിച് തുടങ്ങിയ താരങ്ങളും സെര്‍ബിയന്‍ നിരയില്‍ നിര്‍ണായകമാവും.മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെയാണ് ഫ്രീ ഏജന്റായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നിറങ്ങുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോര്‍ച്ചുഗല്‍ കാഴ്ചവെക്കുന്ന ഫുട്‌ബോള്‍ ഏറെ മികച്ചതാണ്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡിയോഗോ ഡാലോട്, ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡിയസ് തുടങ്ങി മികച്ച താരങ്ങളും അവര്‍ക്കുണ്ട്. വിവാദങ്ങള്‍ക്കിടെ ജയത്തോടെ തുടങ്ങുകയാവും പോര്‍ച്ചുഗലിന്റെ ലക്ഷ്യം.ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള ടീമാണ് ഘാന. സമീപകാലത്തായി മോശം ഫോമിലുള്ള ഘാന ജോര്‍ഡ അയൂ, തോമസ് പാര്‍ട്‌ലേ, ഇനാകി വില്ല്യംസ് തുടങ്ങിയ താരങ്ങളിലാണ് പ്രതീക്ഷ വെക്കുന്നത്.തുടര്‍ച്ചയായ നാലാം ലോകകപ്പ് ക്യാമ്പയിനെത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ഇറ്റലിയെ പിന്തള്ളിയാണ് യോഗ്യതാ ഘട്ടം കടന്നത്. നേഷന്‍സ് ലീഗിലെ ഗ്രൂപ്പില്‍ മൂന്നാമതാണെങ്കിലും മൂന്ന് തുടര്‍ജയങ്ങളാണ് അവസാനമായി സ്വിസ് പട അവിടെ നേടിയത്. സൂപ്പര്‍ ഗോളി യാന്‍ സോമ്മര്‍, സര്‍ദാന്‍ ഷക്കീരി, ബ്രീല്‍ എംബോളോ, മാനുവല്‍ അകഞ്ജി തുടങ്ങിയവരിലാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതീക്ഷ.സമീപകാലത്ത് പല്ലുകൊഴിഞ്ഞെങ്കിലും കാമറൂണ്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വെല്ലുവിളി ഉയര്‍ത്തിയേക്കും. ആന്ദ്രേ ഫ്രാങ്ക് അംഗീസ, ആന്ദ്രേ ഒനാന, ബ്രയാന്‍ എംബ്യൂമോ, ചൗപോ മോടിങ്ങ് തുടങ്ങിയവരാണ് കാമറൂണിന്റെ ശ്രദ്ധേയ താരങ്ങള്‍. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ വെറും ഒരെണ്ണത്തില്‍ മാത്രമാണ് അവര്‍ വിജയിച്ചത്.അവസാന ഏഴ് ലോകകപ്പുകളില്‍ ഉറുഗ്വെ തങ്ങളുടെ ആദ്യ കളി ജയിച്ചത് വെറും ഒരു തവണയാണ്. ഈ പതിവ് മാറ്റുകയാവും അവരുടെ ലക്ഷ്യം. ലൂയിസ് സുവാരസ്, ഡാര്‍വിന്‍ ന്യൂനസ്, റൊണാള്‍ഡ് അറൗഹോ, എഡിസണ്‍ കവാനി തുടങ്ങിയ താരങ്ങളാണ് ഉറുഗ്വെ നിരയില്‍ ശ്രദ്ധേയം. ഓസ്‌കാര്‍ തബാരസിനു പകരം പരിശീലകനായെത്തിയ ഡിയേഗോ അലോന്‍സോയുടെ കീഴില്‍ മികച്ച പ്രകടനങ്ങളാണ് ഉറുഗ്വെ നടത്തുന്നത്.സ്റ്റാര്‍ പ്ലയര്‍ സോണ്‍ ഹ്യൂങ്ങ് മിന്നിന്റെ പരുക്കാണ് കൊറിയയുടെ തിരിച്ചടി. സോണ്‍ കളിച്ചില്ലെങ്കില്‍ കൊറിയയുടെ സ്ഥിതി ഏറെ പരുങ്ങലിലാവും. ഹ്വാങ്ങ് ഉയ്‌ജോ, കും മിഞ്ജായ് തുടങ്ങിയ താരങ്ങളാണ് കൊറിയന്‍ നിരയിലുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!