ഒരിടവേളയ്ക്ക് ശേഷം വടക്കനാട് മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. സന്ധ്യമയങ്ങിയാല്‍ കൃഷിയിടത്തിലിറങ്ങുന്ന കാട്ടാന നേരം പുലര്‍ന്നതിനുശേഷമാണ് കാട്ടിലേക്ക് തിരികെ കയറുന്നത്. കാര്‍ഷിക വിളകളായ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ നശിപ്പിക്കുന്നതും നിത്യസംഭവമാവുകയാണ്. സന്ധ്യമയങിയാല്‍ പുറത്തിറങ്ങാനാവാതെയും, കൃഷി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെയും കര്‍ഷക ജനത ദുരിതത്തിലായിരിക്കുകയാണ്..
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്ത് ഒറ്റയാന്റെ താണ്ടവം തുടങ്ങിയിട്ട്. സന്ധ്യമയങ്ങിയാല്‍ കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടാന കര്‍ഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ നശിപ്പിക്കുകയാണ്. ശബ്ദംകേട്ട് ഓടിക്കാന്‍ ശ്രമിച്ചാലും ആന പോകാത്തത് കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. കഴിഞ്ഞദിവസം കാടിറങ്ങിയെത്തിയ ആന പ്രദേശത്തെ കര്‍ഷകരായ പുത്തന്‍കുടി വിനീത്, മംഗളാലയം ബിജു, സിജു, പുതുക്കുടി വര്‍ഗീസ് എന്നിവരുടെ തെങ്ങുകളും കവുങ്ങുകളും നശിപ്പിച്ചു. എല്ലാംകായ്ഫലമുള്ളവയാണ് ആന ചിവിട്ടിമറിച്ചിട്ടും ഒടിച്ചും നശിപ്പിച്ചത്. ഇതില്‍ ബിജുവിന്റെയും സിജുവിന്റെയും മൂന്ന് തെങ്ങും അഞ്ച് കവുങ്ങും ഒറ്റദിവസമാണ് നശിപ്പിച്ചത്. വീനിതിന്റെ മുക്കാല്‍ ഏക്കറിലുണ്ടായിരുന്ന 40-ാളം കായ്ഫലമുള്ള തെങ്ങുകള്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും കാട്ടാന നശിപ്പിച്ചു. ഇനി ഒരു തെങ്ങ് മാത്രമാണ് ഈ പറമ്പിലുള്ളത്. വടക്കനാട് ആര്‍ സി പള്ളിപറമ്പിലെ വാഴകളും കാട്ടാന നശിപ്പിച്ചു. ജീവിക്കാന്‍ പറ്റാത്ത തരത്തിലാണ് വടക്കനാട് മേഖലയില്‍ വീണ്ടും കാട്ടാനശല്യം ഉണ്ടാവുന്നതെന്നും വനംവകുപ്പിനെ വിവരമറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലന്നും കര്‍ഷകര്‍ പറയുന്നു. കാട്ടാനശല്യം കാരണം സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് വടക്കനാട് പ്രദേശവാസികള്‍. ഇതിനുപരിഹാരം കാണാന്‍ വനംവകു്പ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നുമാണ് ആവശ്യം. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങി കൃഷിനശിപ്പിച്ച് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ച് ഒരു വര്‍ഷമായി നഷ്ടപരിഹാരംതുക ലഭിച്ചിട്ടില്ലന്നും കര്‍ഷകര്‍ പറയുന്നു.