കൊല്ലം: മാര്‍ച്ച് 02: അടൂര്‍ പറക്കോട്ട് സൂരജിന്റെ വീട്ടില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നു. മേയ് 07: അഞ്ചലിലെ സ്വന്തം വീട്ടില്‍ രാവിലെ കിടപ്പുമുറിയില്‍ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടു. മേയ് 19: സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ട ഉത്രയുടെ ബന്ധുക്കള്‍ റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിനല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അശോക് കുമാറും സംഘവും അന്വേഷണം ആരംഭിച്ചു. മേയ് 23: സൂരജിന് പാമ്പിനെ നല്‍കിയ സുരേഷ് അറസ്റ്റില്‍. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ സൂരജിനെ പിടികൂടി.
മേയ് 26: കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തി. കൊലപാതകക്കേസില്‍ പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് സംസ്ഥാനത്ത് ആദ്യം. പാമ്പിന്റെ കടിയേറ്റതാണ് ഉത്രയുടെ മരണകാരണമെന്ന് ഉത്രയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേയ് 29: പാമ്പുപിടിത്ത വിദഗ്ധനായ വാവ സുരേഷിന്റെ മൊഴിയെടുത്തു.
ജൂണ്‍ 02: സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍ അറസ്റ്റില്‍. ജൂണ്‍ 07: പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ അഞ്ചല്‍ ഇന്‍സ്പെക്ടര്‍ക്കു വീഴ്ചസംഭവിച്ചു എന്ന് പോലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ജൂണ്‍ 09: 1972 ലെ വന്യജീവി നിയമം 9, 39 വകുപ്പുകള്‍ ചുമത്തി സൂരജിനും പാമ്പിനെ നല്‍കിയ സുരേഷിനുമെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലായ് 07:സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ജി.മോഹന്‍രാജിനെ നിയമിച്ചു.
ജൂലായ് 18:ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ ‘മൂര്‍ഖന്റെ വിഷം’ കണ്ടെത്തി. ഒപ്പം മയക്കുഗുളികയുടെ അംശവും കണ്ടെത്തി. ജൂലായ് 28: സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു. ജൂലായ് 30: ഉത്രയുടെ കൊലപാതകം ഡമ്മിയുപയോഗിച്ചു പുനരാവിഷ്‌കരിച്ചു. കുളത്തൂപ്പുഴ അരിപ്പയിലെ ഫോറസ്റ്റ് റിസര്‍ച്ച് സെന്ററില്‍ വെച്ചായിരുന്നു പരീക്ഷണം.
ഓഗസ്റ്റ് 14: പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഓഗസ്റ്റ് 22: ഗാര്‍ഹികപീഡന കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍.
ഡിസംബര്‍ 01: കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ആറില്‍ വിചാരണ തുടങ്ങി. 2021 മേയ് 24: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹികപീഡനം, തെളിവുനശിപ്പിക്കല്‍, വിശ്വാസവഞ്ചന എന്നിവ നടത്തിയെന്ന കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം. ജൂണ്‍ 30: ഉത്ര വധക്കേസ് അന്വേഷണസംഘത്തിന് ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണര്‍.
ജൂലായ് 02: കേസില്‍ അന്തിമവാദം ആരംഭിച്ചു. ഒക്ടോബര്‍ 11: സൂരജ് കുറ്റക്കാരനെന്ന് കോടതിവിധി. ഒക്ടോബര്‍ 13: സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.
ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.