ജില്ലയില്‍ കോഴിയിറച്ചിക്ക്  പലയിടത്തും പല വില

0

ഒരു കിലോ കോഴിയിറച്ചിക്ക്  89 രൂപ മുതല്‍ 160 വരെയാണ് ജില്ലയുടെ പല ഭാഗങ്ങളില്‍ ഈടാക്കുന്നത്. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ തുടങ്ങിയ ടൗണുകളിലും സമീപപ്രദേശങ്ങളിലും 120 രൂപ മുതല്‍ 160 രൂപ വരെ വിലയിടാക്കുന്ന വ്യാപാരസ്ഥാപനങ്ങളുണ്ട്. 110 മുതല്‍ 130 രൂപ വരെയാണ് ജില്ലയിലെ കോഴിയിറച്ചിയുടെ ശരാശരി വില.

ബുധനാഴ്ച ഏറ്റവും കുറഞ്ഞ വിലക്ക്‌കോഴിയിറച്ചി വിറ്റത് പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി, താഴത്തങ്ങാടി തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളായിരുന്നു. വെറും 89 രൂപക്കാണ് ഇവിടെ ഒരു കിലോ കോഴിയിറച്ചിക്ക് ഈടാക്കിയത്. ഇതിന് മുമ്പ് 99 രൂപയായിരുന്നു ഇവിടെ ഈടാക്കിയിരുന്ന കുറഞ്ഞ വില.

89 രൂപക്ക് കോഴിയിറച്ചി വില്‍ക്കുന്നതറിഞ്ഞ് പല ഭാഗത്ത് നിന്നും ആളുകള്‍ ഇവിടേക്കെത്തിയിരുന്നു. ഇതോടെ ഭൂരിഭാഗം കടകളിലും ഉച്ചയോടെ തന്നെ കോഴിയിറച്ചി തീരുകയും ചെയ്തു. വയനാട്ടില്‍ ഏപ്രില്‍ പകുതിയോടെ 200 മുതല്‍ 230 രൂപ വരെ കോഴിയിറച്ചിക്ക് വില ഉയര്‍ന്നിരുന്നു. ജില്ലയിലെ ഫാമുകളില്‍ ഉല്പാദനത്തിലുണ്ടായ കുറവായിരുന്നു ജില്ലയിലെ കോഴിയിറച്ചി കുതിച്ചുയരാനുണ്ടായ കാരണം. എന്നാല്‍ ഒരു മാസം പിന്നിടുമ്പോള്‍ ഇറച്ചിവില കൂപ്പുകുത്തി രണ്ടക്കത്തിലെത്തി നില്‍ക്കുകയാണ്.89 രൂപക്ക് ഒരു കിലോ കോഴിയിറച്ചി വില്‍ക്കുന്നത് നഷ്ടം സഹിച്ചാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ ഇറച്ചി വിറ്റുപോകുന്ന സ്ഥാപനങ്ങള്‍ ഈ നഷ്ടം അതിജീവിക്കുമെന്നും പറയുന്നു. ലോക്ക്ഡൗണും കൊവിഡ് മാനദണ്ഡങ്ങളും നിലനില്‍ക്കുമ്പോള്‍ വില്‍പ്പനയുടെ കാര്യവും അത്ര എളുപ്പമല്ല. തിരക്ക് നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിലുണ്ടായിരുന്ന പലയിടത്തും നോട്ടുബുക്കില്‍ പേരെഴുതിയിട്ട് ക്രമമനുസരിച്ചാണ് ഇറച്ചി നല്‍കിയത്.

അതേസമയം, കോഴിയിറച്ചിക്ക് വിപണിയില്‍ വില കൂപ്പുകുത്തുമ്പോള്‍ ഫാമുടകള്‍ക്കുണ്ടാകുന്നത് കനത്തനഷ്ടമാണ്. കോഴികളെ പരിപാലിക്കുന്നതിനും മറ്റുമുള്ള ചിലവ് വര്‍ധിച്ചതാണ് പ്രധാനപ്രശ്നം. കോഴിക്കുഞ്ഞുങ്ങളുടെ വിലയില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും ഫാമുടമകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരു കോഴി വളര്‍ച്ചയെത്തി രണ്ടുകിലോ തൂക്കം വയ്ക്കാന്‍ ശരാശരി മൂന്ന് കിലോയിലധികം കിലോ തീറ്റ നല്‍കണം. ഇതിന് ഏകദേശം നൂറ് രൂപയുടെയടുത്താണ് ചിലവ് വരുക. ഇതിന് പുറമെ, പ്രതിരോധ കുത്തിവെപ്പ്, വെള്ളം, വൈദ്യുതി, അറക്കപ്പൊടി എന്നിവയും കണക്കാക്കുമ്പോള്‍ 95 രൂപയ്ക്ക് മുകളിലാണ് ഉല്പാദനചിലവ്.

പണിക്കൂലി കൂടി കൂട്ടിയാല്‍ ഇത് നൂറ് കടക്കും. അതുകൊണ്ട് തന്നെ 100 രൂപയില്‍ കുറച്ച് ഇറച്ചി വില്‍ക്കുമ്പോള്‍ ഫാമുടമകള്‍ക്കുണ്ടാകുന്നത് കനത്തനഷ്ടം തന്നെയാണ്. വേനല്‍ക്കാലത്ത് പൊതുവെ കോഴിയുടെ തൂക്കത്തില്‍ അര കിലോയോളം കുറവ് വരും. അന്തരീക്ഷ താപനില വര്‍ധിക്കുന്ന വേനല്‍ക്കാലത്ത് 500 കോഴികുഞ്ഞുങ്ങളെ വളര്‍ത്തിയാല്‍ പരമാവധി 475 കോഴികളെയാണ് വില്‍പ്പനക്കായി ലഭിക്കുകയെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!