എല്‍സ്റ്റണ്‍ തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു

0

തൊഴിലാളികളുടെ ശമ്പളവും ഗ്രാറ്റിവിറ്റിയും നല്‍കാത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ മാര്‍ച്ച് നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് ദിവസങ്ങളായി തൊഴിലാളികള്‍ സമര രംഗത്താണ്. തികഞ്ഞ തൊഴിലാളി വിരുദ്ധ സമീപനവും ധാര്‍ഷ്ട്യവും തുടരുന്നതിനാലാണ് കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്. കൃത്യമായി കുടിവെള്ളം ലഭ്യമാക്കുക, കമ്പിളി പുതപ്പ് വിതരണം ചെയ്യുക, വീടുകള്‍ താമസയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്. എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലായി 167 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. മൂന്ന് മാസമായി ശമ്പളം നല്‍കിയിട്ടില്ല. 72 തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി ലഭിക്കാനുണ്ട്. സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ ഇവര്‍ നിരവധി വര്‍ഷങ്ങള്‍ എസ്റ്റേറ്റില്‍ തുടര്‍ന്നും ജോലി ചെയ്തിരുന്നു. ഇവരുടെ പി.എഫിലേക്കെന്ന് പറഞ്ഞ് പിടിച്ച തുക അടച്ചില്ല. ഈ വിഷയങ്ങള്‍ ഉയര്‍ത്തി വിവിധ സംഘടനകള്‍ ഒറ്റയ്ക്കും കൂട്ടായും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയിട്ടും പരിഹാരം ഉണ്ടാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പോലും നടപ്പാക്കുന്നില്ല. മൂന്നാം ഘട്ടമായി എസ്റ്റേറ്റ് ഉടമയുടെ കാസര്‍കോട് വീട്ടുപടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ തൊഴിലാളികള്‍ ഭൂമി കൈവശപ്പെടുത്തി കുടില്‍കെട്ടി ചപ്പ് പറിച്ച് വില്‍പ്പന നടത്തും. സമരം സന്ദേശമുയര്‍ത്തി മൂന്നു ഡിവിഷനുകളിലും സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികളുടെ കണ്‍വെന്‍ഷനും നടത്തിയിരുന്നു.കളക്ടറേറ്റ് മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി അധ്യക്ഷത വഹിച്ചു. യു.കരുണന്‍ സ്വാഗതം പറഞ്ഞു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. സാംപി മാത്യു (ടി.യു.സി.ഐ.), ബി.കെ. ബാബു, എന്‍ വേണു ഗോപാല്‍(പി.എല്‍.സി), എം. ബാലകൃഷ്ണന്‍ (എച്ച്.എം.എസ്), ഡി.രാജന്‍, പി.കെ.അനില്‍ കുമാര്‍, കെ.ടി.ബാലകൃഷ്ണന്‍ (സി.ഐ.ടി.യു), പി.സൈനുദ്ദീന്‍(ടി.യു.സി.ഐ), കെ.സൈതലവി (സി.ഐ.ടി.യു), കെ.കെ.രാജേന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), കെ.നാഗന്‍(സി.ഐ.ടി.യു), പി.ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!