സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍; പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം

0

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവര്‍ണറാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഈ തീരുമാനത്തിനാണ് നിലവില്‍ ഗവര്‍ണറുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്.

2011ലെ പൊലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 അ വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, അധിക്ഷേപിക്കല്‍, ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 അ 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം, വ്യാജ വാര്‍ത്ത തുടങ്ങിയവയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ഇനി മുതല്‍ കൂടുതല്‍ അധികാരമുണ്ടാകും. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും.

നേരത്തെ മലയാള സിനിമാ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളില്‍ നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബര്‍ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.

Leave A Reply

Your email address will not be published.

error: Content is protected !!