എന്‍ ഊര്- ഗോത്ര പൈതൃകഗ്രാമം ഒന്നാംഘട്ടം മന്ത്രി എ.കെ ബാലന്‍ നാടിന് സമര്‍പ്പിച്ചു

0

*ടൂറിസം വകുപ്പിന്റെ പിന്തുണയോടെ രണ്ടാംഘട്ടം ഉടന്‍ പൂര്‍ത്തിയാക്കും- മന്ത്രി*

ആദിവാസികളുടെ തനത് ജീവിതവും സംസ്‌കാരവും പരിചയപ്പെടുത്താനുള്ള ബൃഹത് പദ്ധതിയായ ഗോത്ര പൈതൃകഗ്രാമം- എന്‍ ഊര് ആദ്യഘട്ടം വൈത്തിരിയില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പിന്റെ കൂടി പിന്തുണയോടെ എന്‍. ഊര് പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. അഞ്ചര കോടിയാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഇതിനായി ചെലവഴിച്ചത്. 4.53 കോടി ടൂറിസം വകുപ്പ് രണ്ടാംഘട്ടത്തിന് അനുവദിച്ചിട്ടുണ്ട്.

പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകുന്നതോടെ 50 പേര്‍ക്കു നേരിട്ടും 1000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഗദ്ദിക പോലെ ആദിവാസി- ഗോത്ര വിഭാഗങ്ങളുടെ തനത് സംസ്‌കാരം നാടിന് പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ പദ്ധതിയാണ് എന്‍. ഊരും. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഗ്രാമമായി ഇതു മാറും. ഇതുപോലെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ് പട്ടികവര്‍ഗ വകുപ്പിന്റെ ഗദ്ദികയും. സഞ്ചരിക്കുന്ന പൈതൃക ഗ്രാമ പദ്ധതിയായ ഗദ്ദിക ലക്ഷങ്ങളെ ആകര്‍ഷിച്ചതാണ്. അഞ്ച് കോടിയുടെ പൈതൃക ഉത്പന്നങ്ങള്‍ ഇതുവഴി വില്‍ക്കാനായി. ആദിവാസികള്‍ക്ക് തൊഴിലവസരവും സാമ്പത്തിക പിന്തുണയും ഇതുവഴി ലഭിച്ചു. ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ പോലും ഗദ്ദിക ഉത്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്‍ ഊരും ഗദ്ദികയും ആദിവാസി ജനതയ്ക്ക് വലിയ സാമ്പത്തിക പിന്തുണയും കരുത്തും നല്‍കുന്ന പദ്ധതികളായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധി എം.പി ചടങ്ങിന് സന്ദേശം നല്‍കി. എം.വി ശ്രേയാംസ് കുമാര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ.പി. പുകഴേന്തി, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ കുമാരി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, ടൂറിസം ഡി.ഡി രാധാകൃഷ്ണന്‍ കെ, ആര്‍ക്കിടെക്ട് ഷൈലേഷ് സി.പി, നിര്‍മ്മിതി എക്‌സിക്യൂട്ടീവ് സെക്രട്ടറി സജീത്ത് ഒ.കെ, എന്‍. ഊര് വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ ദൈരു എ.പി, ജോ. സെക്രട്ടറി മണി മീഞ്ചല്‍, സി.ഇ.ഒ ശ്യാം പ്രസാദ് പി.എസ് തുടങ്ങിയവര്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള സ്വാഗതവും എന്‍. ഊര് പദ്ധതി പ്രസിഡന്റ് കൂടിയായ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് നന്ദിയും പറഞ്ഞു.

വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത അിവുകളും കോര്‍ത്തിണക്കി ഈ മേഖലയുടെ ഉയര്‍ച്ചക്കൊപ്പം നാടിന്റെ ഉണര്‍വ്വും ലക്ഷ്യമിട്ടിട്ടുള്ളതാണ് എന്‍ ഊരു ഗോത്ര പൈതൃകഗ്രാമം. സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കര്‍ സ്ഥലത്താണ് പദ്ധതി. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിട നിര്‍മ്മാണം ഏറ്റെടുത്തത്.

ആദ്യഘട്ടത്തില്‍ അഞ്ചു ബ്ലോക്കുകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ കാഫ്റ്റീരിയ, വെയര്‍ ഹൗസ്, ഫെസിലിറ്റേഷന്‍ സെന്റര്‍, എക്സിബിഷന്‍ ഹാള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. വയനാട്ടിലെ തനത് ഉത്പന്നങ്ങള്‍ എന്‍ ഊരിലെ വിപണിയില്‍ ലഭ്യമാവും.  ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ട്രൈബല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഹെറിറ്റേജ് വാക്ക് വേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്ട് വര്‍ക്ക് ഷോപ്പ് തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാകും.

ജില്ലയിലെ ഗോത്ര വിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടിക വര്‍ഗ വികസന  വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ഗോത്ര പൈതൃകത്തിന്റെ സംരക്ഷണവും അവരുടെ തനത് കലകള്‍, വാസ്തുവിദ്യകള്‍ തുടങ്ങിയവയുടെ പുതിയ തലമുറയിലേക്കുള്ള മൊഴിമാറ്റമാണ് പൈതൃക ഗ്രാമത്തിലൂടെ ലക്ഷ്യമിടുന്നത്. കരകൗശല വസ്തുക്കള്‍, ആദിവാസി വംശീയ ഭക്ഷണം, പരമ്പരാഗത ആഭരണങ്ങള്‍, ശില്‍പ്പകല, ചിത്രകല, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാര്‍ ഇല്ലാതെ വിപണിയിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വിവിധ ഗോത്ര പാരമ്പര്യ സ്വയംതൊഴില്‍ മേഖലകളില്‍ പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, എന്‍.ജി.ഒ, വിവിധ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളിലൂടെ തനത് ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതോടെ വാണിജ്യ രംഗത്തേ്ക്ക് ഗോത്ര വര്‍ഗക്കാരെ കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!