ചരിത്രവും പൈതൃകവും തിരികെ എത്തിക്കാന്‍  സ്ഥിരം ചന്തകളൊരുങ്ങുന്നു

0

വള്ളിയൂര്‍ക്കാവിന്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി സ്ഥിരം ചന്തകളൊരുങ്ങുന്നു. തലശ്ശേരി പൈതൃകം ടൂറിസം പദ്ധതിയില്‍ 4 കോടി 87 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നാളെ തുടക്കമാവും.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ ഓ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷനായിരിക്കും.ചന്തകള്‍ക്കുള്ള 05 ബ്ലോക്കുകള്‍, ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള കെട്ടിടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക്, പാര്‍ക്കിങ് ഏരിയ എന്നീ പ്രവൃത്തികളുടെ നിര്‍മാണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തുള്ള അക കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത് .നിലവില്‍ വള്ളിയൂര്‍ കാവിലെ ആറാട്ട് മഹോല്‍സവം നടക്കുന്ന പ്രദര്‍ശന നഗരിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

5000 ചതുരശ്ര മീറ്ററില്‍  5 ക്ലസ്റ്ററുകളിലായി  27 കടമുറികള്‍ പരമ്പരാഗത രീതിയില്‍ ഓട് മേഞ്ഞിട്ടുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കുക.കൂടാതെ 1000 ചതുരശ്ര അടിയില്‍ സാംസ്‌കാരിക വിനോദ പരിപാടികള്‍ നടത്തുവാനുള്ള ഒരു തുറന്ന വേദിയും ,അതിനോട് ചേര്‍ന്ന് വിശ്രമ മുറിയും, ഉണ്ടാകും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായുള്ള ആധുനിക ശുചിമുറികളും ഭിന്നശേഷി സൗഹൃദമായ ശുചിമുറിയും പദ്ധതിയില്‍ ഉണ്ടാകും. മാനന്തവാടി കൊയിലേരി പാതക്ക് അഭിമുഖമായി  അതേ നിരപ്പില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

15000 ചതുരശ്ര അടി നിലം ഇന്റര്‍ലോക്ക് പാകി വൃത്തിയാക്കുന്നതും,പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, ടൂറിസം ഡെപ്പ്യൂട്ടി ഡയറക്ടര്‍  രാധാകൃഷ്ണന്‍ കളത്തില്‍ , വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റിമാരായ ടി. രത്നാകരന്‍, ഏച്ചോം ഗോപി, ഇ പി മോഹന്‍ദാസ്  എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!