പ്രളയത്തിന്റെ ഇരകള്‍ ഇപ്പോഴും ദുരിതത്തില്‍

0

പ്രളയം രണ്ട് മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്തിട്ടും പ്രദേശവാസികളുടെ പുനരധിവാസം എങ്ങുമെത്താതെ മക്കിമല ഗ്രാമം. പ്രളയത്തെ തുടര്‍ന്ന് ഒന്നര മാസക്കാലം ക്യാമ്പുകളില്‍ അഭയം തേടിയ തലപ്പുഴ മക്കിമലയിലെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലില്‍ കഴിയുന്നത്. മാനത്ത് കാര്‍മേഘം ഇരുളുമ്പോള്‍ തീയ്യാണ് ഇവരുടെ മനസുകളില്‍. കാലവര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ പ്രദേശത്തുകാര്‍.

2018 ഓഗസ്ത് ഒന്‍പത് തലപ്പുഴ മക്കിമലക്കാര്‍ക്ക് മറക്കാന്‍ പറ്റാത്ത ദിവസം.നാടും നഗരവും പ്രളയം കവര്‍ന്നെടുത്തപ്പോള്‍ മക്കിമലക്കാര്‍ക്ക് നഷ്ടമായത് മംഗലശ്ശേരി റസാക്കിനെയും ഭാര്യ സീനത്തിനെയുമാണ്. ഓഗസ്റ്റ് 9 ന് നേരം പുലര്‍ന്നപ്പോള്‍ ഉരുള്‍പ്പെട്ടലില്‍ റസാക്കും സീനത്തും മണ്ണിനടിയിലകപ്പെട്ട വാര്‍ത്തയായിരുന്നു കേട്ടത്. പിന്നീട് ഇങ്ങോട്ട് ഒന്നരമാസക്കാലം സമീപവാസികളായ 29 കുടുംബങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞു കൂടി. ഇവര്‍ താമസിക്കുന്ന കുന്നില്‍ മുകളില്‍ ഒരു മീറ്റര്‍ വീതിയില്‍ മലപിളര്‍ന്നതോടെ വീടുകളിലെ ഇവരുടെ അന്തിയുറക്കം ഭീതിയോടെയാണ്. ഇപ്പോഴും ആ വിള്ളല്‍ അങ്ങനെ തന്നെ നില്‍ക്കുന്നു. പ്രളയ സമയത്ത് വിദഗ്ധ സംഘം വന്ന് പരിശോധന നടത്തി പ്രദേശം താമസ യോഗ്യമല്ലെന്നാണ് അറിയിച്ചത്. താമസക്കാരില്‍ 4 കുടുംബം ഇപ്പോഴും വാടക വീടുകളില്‍ താമസിച്ചു വരുന്നു. വില്ലേജിലും താലൂക്കിലും ചെന്നന്വേഷിച്ചപ്പോള്‍ ഇവരുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈ കൊണ്ടില്ലെന്ന മറുപടിയും ഇതോടെ കുടുംബങ്ങള്‍ ആധിയുടെ നിഴലിലുമായി ഇവിടെ താമസിച്ചു വരുന്ന മൂന്ന് കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചു കിട്ടിയെങ്കിലും ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താല്‍ പഞ്ചായത്തില്‍ എഗ്രിമെന്റ് വെക്കാന്‍ പോലും സാധിക്കുന്നുമില്ല. അധികൃതര്‍ മുന്‍കൈ എടുത്ത് പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷകാലവും ഇവിടത്തുകാര്‍ ദുരിതം പേറുമെന്ന കാര്യം ഉറപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!