ജില്ലയില്‍ കളിമണ്ണ് കിട്ടാനില്ല; മണ്‍കല നിര്‍മ്മാണം പ്രതിസന്ധിയില്‍

0

മാനന്തവാടി: മണ്‍കലങ്ങള്‍ക്കും മണ്ണു കൊണ്ടുണ്ടാക്കുന്ന പാത്രങ്ങള്‍ക്കും നിലവില്‍ നല്ല വിലയും കച്ചവടവും നടക്കുന്നുണ്ടെങ്കിലും ജില്ലയില്‍ കളിമണ്ണ് കിട്ടാത്തതിനാല്‍ ഈ മേഖല പ്രതിസന്ധി നേരിടുകയാണ്. ജില്ലയില്‍ മേപ്പാടി, നത്തംകുനി എന്നിവിടങ്ങളിലാണ് കളിമണ്ണ് ഉള്ളത് ഇവിടങ്ങളിലും മണ്ണിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കളിമണ്ണ് ഉണ്ടെങ്കിലും മണ്ണ് എടുക്കാന്‍ അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ കനിയുന്നില്ലെന്ന് മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ടവര്‍ പറയുന്നു.

ഒരു ടിപ്പര്‍ കളിമണ്ണ് ലഭിക്കണമെങ്കില്‍ 16000 രൂപ നല്‍കണം ഇന്നത്തെ സാഹചര്യത്തില്‍ പണം നല്‍കിയിട്ടും മണ്ണ് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ആളുകള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഇപ്പോള്‍ മണ്‍പാത്രങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറെയാണ്. 50 രൂപ മുതല്‍ 2000 രൂപ വരെയുള്ള മണ്‍പാത്രങ്ങള്‍ വിപണിയില്‍ ലഭിക്കും. കൂമ്പാര സമുദായത്തില്‍പ്പെട്ടവരാണ് മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്നത്. അതിനിടയില്‍ കഴിഞ്ഞ പ്രളയത്തില്‍ ഇവരുടെ അടുപ്പും മറ്റും നഷ്ടപ്പെട്ടു പോയിട്ടുണ്ട് നഷ്ടപ്പെട്ടതിന് ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചില്ലെന്നും ഇവര്‍ പരാതിപെടുന്നു. അധികൃതര്‍ മുന്‍കൈ എടുത്ത് കളിമണ്ണ് ലഭ്യമാക്കിയില്ലെങ്കില്‍ മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ട ജില്ലയിലെ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന കാര്യം ഉറപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!