വയനാട് മെഡിക്കല്‍ കോളേജില്‍  വീണ്ടും ചികിത്സ കിട്ടാതെ മരണം

0

വയനാട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ കിട്ടാതെ മരണം സംഭവിച്ചതായി പരാതി.തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമന്‍(49) ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഇയാളെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രാഥമിക നിരീക്ഷണങ്ങള്‍ക്ക് ശേഷം സ്‌കാനിംഗ് നടത്തി വാര്‍ഡിലേക്ക് മാറ്റി. വൈകുന്നേരം ഏഴ് മണിയോടെ വീണ്ടും അസുഖം കൂടി.ഈ സമയത്ത് വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആര്‍ എം ഒ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.

ഡോക്ടറെത്തുമ്പോള്‍ ഇയാള്‍ മരണപ്പെട്ടിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് ബന്ധുക്കളും ആശുപത്രി ജിവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോലീസെത്തിയാണ് ശാന്തമാക്കിയത്.പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും മോര്‍ച്ചറിക്ക് പുറത്ത് അര മണിക്കൂറോളം മൃതദേഹം വെച്ചതും വാക്കേറ്റത്തിനടയാക്കി.ഇതിനിടെ പോലീസ് ബന്ധുക്കളുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി.രാവിലെ നടത്തിയ സ്‌കാനിംഗില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടും രോഗിയെ കാഷ്യാലിറ്റിയില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റുകയും ആവശ്യ സമയത്ത് ഡോക്ടറുടെ സേവനം ലഭ്യമാവാതെ വന്നതുമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!