മറവിയില്‍ നിന്ന് പി കെ റോസിയെ വീണ്ടെടുക്കാന്‍ ഗൂഗിള്‍; മലയാളത്തിന്റെ ആദ്യ നായികയ്ക്ക് ഡൂഡിലിലൂടെ ആദരം

0

വിസ്മൃതിയിലേക്ക് വലിച്ചെറിയപ്പെട്ട മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി കെ റോസിയുടെ 120-ാം ജന്മദിനത്തിലാണ് പി കെ റോസിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കാനുള്ള ഗൂഗിളിന്റെ മനോഹരമായ ശ്രമം. ദളിത് ക്രിസ്റ്റിയന്‍ വിഭാഗത്തില്‍ നിന്നെത്തിയ പി കെ റോസി മലയാളത്തിന്റെ ആദ്യ നായികയാകുന്നതിനിടെ ജാതിഭ്രാന്തന്മാരില്‍ നിന്ന് ക്രൂരമായ പ്രതിരോധമാണ് നേരിട്ടത്. താന്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ നാട്ടില്‍ നിന്ന് അപമാനിതയായി ആട്ടിയോടിക്കപ്പെട്ട പി കെ റോസി ഇന്നും മലയാള സിനിമാ ചരിത്രത്തിലെ വേദനിപ്പിക്കുന്നതും ഉജ്വലിക്കുന്നതുമായ ഒരു ഏടാണ്. വര്‍ണാഭമായ ഒരു ഡൂഡിലിലൂടെ ഈ ചരിത്രം ഓര്‍മിപ്പിക്കുകയാണ് ഇന്ന് ഗൂഗിള്‍.1930 നവംബര്‍ 7നാണ് മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരന്‍ പുറത്തിറങ്ങുന്നത്. ജെ സി ഡാനിയേലായിരുന്നു സംവിധാനം. റോസിയുടെ നായകനായി ചിത്രത്തില്‍ അഭിനയിച്ചതും ഡാനിയേല്‍ തന്നെ. സിനിമയില്‍ ഒരു സവര്‍ണ കഥാപാത്രത്തെയാണ് റോസി അവതരിപ്പിച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ട റോസി സവര്‍ണരുടെ വേഷവിധാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട് നായികയായി സിനിമയില്‍ എത്തിയത് ജാതിഭ്രാന്തന്മാരെ പരിഭ്രാന്തരാക്കി. മലയാളത്തിന്റെ ആദ്യ നായിക ക്രൂരമായ അധിക്ഷേപങ്ങളാണ് ഇക്കൂട്ടരില്‍ നിന്നും നേരിട്ടത്. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് റോസിയെ ഇവര്‍ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക പോലും ചെയ്തു.എന്നിട്ടും കലിയടങ്ങാതെ ചിലര്‍ റോസിയുടെ കുടിലിന് തീയിട്ടു. റോസിയെ നാട്ടില്‍ നിന്നും ആളുകളുടെ ഓര്‍മയില്‍ നിന്നുപോലും അപമാനിച്ച് ആട്ടിയിറക്കി വിടാനുള്ള നീക്കമുണ്ടായി. ഒടുവില്‍ ഹിന്ദു യാഥാസ്ഥിതികരുടെ ഉപദ്രവങ്ങളില്‍ പൊറുതിമുട്ടി റോസിയ്ക്ക് തമിഴ്നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 1988ല്‍ റോസി മരണപ്പെട്ടുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു രാജമ്മ എന്ന പി.കെ. റോസി. സ്ത്രീകള്‍ പൊതുരംഗത്ത് കടന്നുവരാത്ത ആ കാലത്ത്, ചലച്ചിത്രത്തില്‍ അഭിനയിച്ചതിന് റോസിയെ സമൂഹം ഏറെ അധിക്ഷേപിച്ചു. റൗഡികള്‍ റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് അക്രമികളെ ഒതുക്കിയത്.
1930 നവംബര്‍ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരന്‍ റിലീസ് ചെയ്തത്. സവര്‍ണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ടു് തിയറ്ററില്‍ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.


നഷ്ടനായിക, സിനിമയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. കുശിനിക്കാരനായിരുന്നു അച്ഛന്‍വിഗതകുമാരനില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് റോസിക്കും വീട്ടുകാര്‍ക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോള്‍ അവരെ വിവാഹം കഴിക്കാന്‍ പോലും ആരും തയ്യാറായില്ല. പിടിച്ചുനില്‍ക്കാനാവാതെ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.
റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാര്‍ത്ഥ പേര് രാജമ്മ എന്നാണ് എന്നും രാജമ്മയുടെ ഇളയസഹോദരന്‍ ഗോവിന്ദന്‍ എന്നയാള്‍ വെളിപ്പെടുത്തുകയുണ്ടായി. നാഗര്‍കോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 12 കൊല്ലം മുന്‍പ് രാജമ്മ മരിച്ചുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം.
നാടകത്തില്‍ നിന്നാണ് റോസി സിനിമയിലെത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!