ഖത്തറില്‍ ഇന്ന് കലാശ പോരാട്ടം ; അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍

0

ലോകത്തെ ത്രസിപ്പിച്ച ഖത്തറില്‍ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരം. ഫൈനലില്‍ അര്‍ജന്റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും. രാത്രി 8.30 നാണ് ലയണല്‍ മെസി കിലിയന്‍ എംബാപ്പെ പോരാട്ടം. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ വിധിപറയാന്‍ ഇരു ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്.2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ജേതാക്കളായത്. 2014-ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.36 വര്‍ഷത്തിനുശേഷം ഇത്തവണ കപ്പുയര്‍ത്താനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതിക്ഷ. ലോകഫുട്ബോള്‍ ഇതിഹാസം മറഡോണ 86ല്‍ നേടിയ കപ്പ് ഇത്തവണ മെസി രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് ലോകത്തിലെ മുഴുവന്‍ അര്‍ജന്റീന ആരാധകരുടെയും സ്വപ്നം.അഞ്ചുഗോള്‍ വീതം നേടി ടോപ് സ്‌കോറര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും തമ്മില്‍ ഗോള്‍ഡന്‍ ബൂട്ടിനായും മത്സരമുണ്ട്.

ഞായറാഴ്ച വൈകീട്ട് കലാപരിപാടികളോടെ ഫൈനല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ‘ഓര്‍ത്തിരിക്കാന്‍ ഒരു രാവ്’ എന്നു ഫിഫ പേരിട്ടിരിക്കുന്ന കലാശപരിപാടികളില്‍ നോറ ഫത്തേഹി, ഡേവിഡോ, ആയിഷ, ബല്‍ക്കീസ് തുടങ്ങിയ കലാകാരന്മാര്‍ അണിനിരക്കും.88000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസെയ്ല്‍ സ്റ്റേഡിയം ഫൈനലിന് നിറഞ്ഞുകവിയും.

Leave A Reply

Your email address will not be published.

error: Content is protected !!