സംസ്ഥാനം നാഥനില്ലാക്കളരി; കെ. മുരളീധരന്‍ എം.പി

0

സംസ്ഥാനം നാഥനില്ലാക്കളരിയായി മാറിയതിന്റെ ദുരന്തമാണിന്ന് ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതെന്ന് കെ. മുരളീധരന്‍ എം.പി. മുഖ്യമന്ത്രിക്ക് ഇതിനൊന്നും സമയമില്ലന്നും ജനങ്ങളില്‍ നിന്നും അകന്നതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ലോല മേഖലയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരും വകുപ്പുമന്ത്രിയും തയ്യാറാകണം. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇതിനൊന്നും സമയമില്ല, മനുഷ്യനെ കാണുന്നതുതന്നെ അയാള്‍ക്ക് പേടിയാണ്. ജനങ്ങളുടെ ജീവിതം ത്രാസില്‍ തൂങ്ങിനില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. വനംവകുപ്പ് എന്താണെന്ന് അറിയാത്ത മന്ത്രിയാണ് ആ വകുപ്പ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കിയ വിധിക്കെതിരെ റിവ്യു ഹര്‍ജി കൊടുക്കാതിരുന്നാല്‍ സ്ഥിതി വഷളാവും. കോടതിയെ ബഹുമാനുണ്ടന്നും എന്നാല്‍ കോടതി വിധികളില്‍ മനുഷ്യത്വമുണ്ടാകണം അദ്ദേഹം പറഞ്ഞു. കൃത്യമായി കോടതിയെ വയനാടിന്റെ അവസ്ഥകള്‍ ബോധ്യപ്പെടുത്തണം. കോടതി വിധിവന്നതിന് ശേഷം അത് എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടവര്‍ ഹര്‍ത്താല്‍ നടത്തിയിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. കെ നൂറുദ്ദീന്‍ അധ്യക്ഷനായിരുന്നു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ കെ അബ്രഹാം, അഡ്വ മനാഫ് അരീക്കോട്, ഡി.പി. രാജശേഖരന്‍, സംഷാദ് മരയ്ക്കാര്‍, ടി. മുഹമ്മദ്, പി.പി. അയ്യൂബ്, സതീഷ് പൂതിക്കാട്, എന്‍.എം. വിജയന്‍, എം.എ. അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ടൗണില്‍ പ്രകടനവും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!