പച്ചക്കറി സംഭരണം: തമിഴ്നാടുമായി ഇന്ന് ഉദ്യോഗസ്ഥതല ചര്‍ച്ച

0

പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്നാടുമായി സംസ്ഥാനം ഇന്ന് ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തും. തെങ്കാശിയിലാണ് ചര്‍ച്ച. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച. തെങ്കാശിയില്‍ സംഭരണകേന്ദ്രം തുറക്കുന്നതും ചര്‍ച്ചയാകും.പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണകേന്ദ്രം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചന. ഇന്നത്തെ ചര്‍ച്ചക്ക് ശേഷം ദക്ഷിണേന്ത്യന്‍ കൃഷിമന്ത്രിമാരുമായും കൂടിയാലോചനകള്‍ നടക്കും. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ 4 ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇരട്ടി വിലയാണ് സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് ഈടാക്കുന്നത്. കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ തക്കാളിക്ക് മുന്‍പ് 45 രൂപയായിരുന്നുവെങ്കില്‍ ഇന്നത്തെ വില 90 രൂപയാണ്. 12 രൂപയായിരുന്ന കാബേജിന് 24 രൂപയായി. പയറിന് അന്‍പത് രൂപയായിരുന്നുവെങ്കില്‍ ഇന്നത് 70 രൂപയാണ്. കോവക്ക 40 രൂപയില്‍ നിന്ന് 80 രൂപയിലെത്തി. മുരിങ്ങയുടെ വില 90 ല്‍ നിന്ന് വര്‍ധിച്ച് 130 ല്‍ എത്തി. വെള്ളരിക്ക് 35 രൂപയാണ്. പത്ത് ദിവസം മുന്‍പ് വരെ 22 രൂപയായിരുന്നു. 25 രൂപയായിരുന്ന വഴുതന്ക്ക് 50 രൂപയായി. ബീറ്റ്റൂട്ട് വില 16ല്‍ നിന്ന് 25 രൂപയും, പടവലത്തിന് 25 രൂപയില്‍ നിന്ന് 40 രൂപയും, ചുരങ്ങയ്ക്ക് 22 രൂപയില്‍ നിന്ന് 32 രൂപയുമായി.

തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടില്‍ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് പച്ചക്കറികളുടെ വരവുകുറയാന്‍ കാരണം. വിപണിയില്‍ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!