300 കോടി പ്രഖ്യാപനം:തൃപ്തികരമല്ലെന്ന് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മറ്റി

0

സംസ്ഥാന ബഡ്ജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജിനായി 300 കോടി രൂപ വകയിരുത്തിയെന്ന പ്രഖ്യാപനം മെഡിക്കല്‍ കോളേജിനായി കാത്തിരിക്കുന്ന വയനാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതല്ലെന്ന് ജിനചന്ദ്രന്‍ സ്മാരക ഗവ.മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മറ്റി.മുന്‍ ബഡ്ജറ്റില്‍ 648 കോടി പ്രഖ്യാപിച്ചത് പാഴ്വാക്കായെന്നും കമ്മറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

മെഡിക്കല്‍ കോളേജ് പ്രശ്‌നം ത്രിശങ്കുവില്‍ നിര്‍ത്താനും അടുത്ത തെരഞ്ഞെടുപ്പ് വരെ
മൂന്ന് നിയോജകമണ്ഡലങ്ങളെ വെറുപ്പിക്കാതിരിക്കാനുമുളള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആക്ഷന്‍ കമ്മറ്റി പറഞ്ഞു.ഗവണ്‍മെന്റിന് ആര്‍ജ്ജവമുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജ് എവിടെ തുടങ്ങുമെന്ന് പറയുമായിരുന്നുവെന്നും കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ദാനം ലഭിച്ച മടക്കിമല ഭൂമി വയനാടിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതും വയനാട്ടിലെ മുഴുവന്‍ ജനങ്ങളും അംഗീകരിച്ചതുമാണെന്നും,ആയതിനാല്‍ നടപ്പ് നിയമസഭാ സമ്മേളന കാലത്ത് തന്നെ മടക്കിമലയില്‍ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനുളള തീരുമാനമെടുക്കണമെന്നും ആക്ഷന്‍ കമ്മറ്റി ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.പത്മപ്രഭാ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മറ്റി യോഗത്തില്‍ ചെയര്‍മാന്‍ സൂപ്പി പള്ളിയാല്‍ അദ്ധ്യക്ഷനായി. മോയിന്‍ കടവന്‍ , കെ.സദാനന്ദന്‍, വി എ മജീദ്, യഹ്യാഖാന്‍ തലക്കല്‍, പൌലോസ് കുറുമ്പേമഠം, ഗഫൂര്‍ വെണ്ണിയോട്, പി കെ അനില്‍കുമാര്‍ , പി കെ അബ്ദുറഹിമാന്‍ , വി ഹരിദാസന്‍, വി വി ജിനചന്ദ്രപ്രസാദ് ,ലത്തീഫ് മാടായി, ഇഖ്ബാല്‍ മുട്ടില്‍ ,റസ്സാഖ്‌റാണിയ, ആര്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാവിപ്രവര്‍ത്തനങ്ങള്‍ അഡ്വ: എംസിഎ ജമാല്‍ വിശദീകരിച്ചു.കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി പി റനീഷിനെ കണ്‍വീനറായും
വി എ മജീദ്, യഹ്യാഖാന്‍ തലക്കല്‍,പി കെ അനില്‍കുമാര്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും തെരഞ്ഞെടുത്തു.മടക്കിമലയില്‍ ദാനം കിട്ടിയ ഭൂമിയിലൊഴികെ എവിടെ ഭൂമി ഏറ്റെടുത്താലും അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ മാസം 20 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുമ്പില്‍ ധര്‍ണ്ണ നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!