കഴിഞ്ഞ ആറ് മാസത്തിനിടെ ബത്തേരിയിലും സമീപ പ്രദേശങ്ങളിലും നടന്നത് 8 മോഷണം. മോഷണം പോയത് 30 ലക്ഷത്തോളം രൂപയും 73 പവന്‍ സ്വര്‍ണ്ണവും. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ മുഴുവന്‍ നടന്നത്. ഒരേ വേഷത്തിലെത്തി സമാന രീതിയിലുള്ള മോഷണമാണ് എല്ലായിടത്തും നടന്നിരിക്കുന്നത്. മോഷ്ടാക്കളുടെ സി സി ടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും കുട ചൂടി തലയില്‍ ഷാള്‍ ചുറ്റി എത്തിയതിനാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ആറ് മാസത്തിനിടെ ബത്തേരിയിലും സമീപ പ്രദേശങ്ങളിലുമായി എട്ട് മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതെല്ലാം തന്നെ ആളില്ലാത്ത വീടുകള്‍ കേന്ദ്രികരിച്ചാണ് നടന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 27 ന് അമ്മായിപ്പാലത്ത് ആളില്ലാത്ത വീട് കുത്തി തുറന്ന് ആറ് ലക്ഷം രൂപ കവര്‍ന്നതാണ് ഒടുവിലത്തെ സംഭവം. ഇതിനു മുന്നേ കഴിഞ്ഞ മെയ് മാസം മുതല്‍ 7 മോഷണവും നടന്നു. ഇതില്‍ ഏറ്റവും വലിയ മോഷണം നടന്നത് നായിക്കട്ടി ചിത്രാലക്കരയിലെ ആളില്ലാത്ത വീട് കുത്തി തുറന്നാണ്. ഇവിടെ നിന്നും 21 ലക്ഷം രൂപയും 24 പവന്‍ സ്വര്‍ണ്ണവും മോഷ്ടിച്ചതാണ്. ഇത്തരത്തില്‍ സമാനമായ രീതിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടക്ക് ബത്തേരിയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി 30 ലക്ഷത്തോളം രൂപയും 73 പവന്‍ സ്വര്‍ണ്ണാഭരണവുമാണ് മോഷണം പോയത്. കുട ചൂടി തലയില്‍ ഷാള്‍ കെട്ടിയെത്തുന്ന മോഷ്ടാക്കാളുടെ ദൃശ്യങ്ങള്‍ പലയിടത്തുമുള്ള സി സി ടിവിയില്‍ നിന്നും ലഭ്യമായിട്ടുമുണ്ട്. കൃത്യമായി ശരീര ഭാഗങ്ങള്‍ പതിയാതിരിക്കാനുളള തന്ത്രമാണിതെന്നാണ് അനുമാനം. ഇത് മോഷ്ടാക്കളെ കണ്ടെത്താനും പൊലിസിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.മോഷണ കേസുകള്‍ പതിവായതോടെ സമീപ പൊലീസ് സ്റ്റേഷനുകള്‍ ഒത്തൊരുമിച്ച് സ്‌ക്വാഡിനു രൂപം നല്‍കിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.