രാജ്യത്ത് സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അംഗീകാരം നല്‍കി. വ്യക്തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങള്‍, അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള വ്യവസ്ഥകളടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവില്‍ വരിക.
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററുടെ ഓഫീസ്, നോഡല്‍ അതോറിറ്റി എന്നീ എജന്‍സികളാണ് വിദഗ്ധരില്‍ നിന്നും മന്ത്രാലയങ്ങളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചത്. നിയമ മന്ത്രാലയം കഴിഞ്ഞ ദിവസം ചില ഭേദഗതികളോടെ ഇവ അംഗീകരിച്ചു. ഇതോടെ നയം ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യാനുള്ള തയ്യാറെടുപ്പാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നടത്തുന്നത്. നയം വിജ്ഞാപനം ചെയ്യുന്നതിന് മുന്നോടിയായി ടെലികോം കമ്പനികളോട് അവരുടെ നെറ്റ്വര്‍ക്ക് സിസ്റ്റം ‘ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റിന്’ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിദേശ ടാര്‍ഗറ്റുകളുടെ ആഗോള ഡാറ്റാബേസിലേയ്ക്ക് വിവര ചോര്‍ച്ച നടത്തുന്ന പഴുതുകള്‍ ഉണ്ടെങ്കില്‍ പുതിയ നയം വരും മുന്‍പേ അടയ്ക്കുകയാണ് ലക്ഷ്യം.
നിലവിലുള്ള സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തില്‍ മുന്നോട്ട് വെക്കുക.2013ലെ സൈബര്‍ നയത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അണിയറയിലുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
മാര്‍ഗരേഖയുടെ രൂപത്തിലാണ് 2013ലെ മാര്‍ഗ രേഖ. അതിനു പകരമായി എന്ത് ചെയ്യണം,എന്ത്് ചെയ്യാന്‍ പാടില്ല എന്നും ഏതൊക്കെയാണ് സൈബര്‍ കുറ്റമെന്നും അല്ലാത്തതെന്നും പുതിയ നയത്തില്‍ വ്യക്തത വരുത്തും. ടെലികോം കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ വിവര സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദേശിച്ചിരുന്നു.
രാജ്യത്ത് ഓണ്‍ലൈന്‍ മാര്‍ഗമുള്ള തട്ടിപ്പുകള്‍ പെരുകുന്നുത് കൂടി കണക്കിലെടുത്താണ് ഇത് തടയാന്‍ പുതിയ സൈബര്‍ സുരക്ഷാ നയവുമായി എത്തുന്നത്.