പ്രതിഷേധക്കാര്‍ സ്റ്റാഫ് റൂം തല്ലിതകര്‍ത്തു

0

ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം; പ്രതിഷേധവുമായെത്തിയ ഒരു വിഭാഗം സ്‌കൂളിന്റെ സറ്റാഫ് റൂം തല്ലിതകര്‍ത്തു. സ്ഥലത്തെത്തിയ ഡിഡിഇക്കെതിരെയും പ്രതിഷേധം ആളിക്കത്തി.സുല്‍ത്താന്‍ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ്സ് റൂമില്‍വച്ച് പാമ്പ്കടിയേല്‍ക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തി. രാവിലെ മുതല്‍ തന്നെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും യുവജനപ്രസ്ഥാനങ്ങളും പൊതുജനങ്ങളും പ്രതിഷേധവുമയി സ്‌കൂളിലെത്തിയിരുന്നു. വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത് കളവാണെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പറയുന്നു. വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റ വിവരമറിയിച്ചിട്ടും ഉടന്‍തന്നെ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. കൂടാതെ വിദ്യാര്‍ത്ഥികളെ ക്ലാസ്സ് റൂമുകളില്‍ ചെരുപ്പ് ഉപയോഗിക്കാന്‍ അധ്യാപകര്‍ സമ്മിതിക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. സംഭവം അന്വേഷിക്കാനെത്തിയ ഡിഡിഇ ഇബ്രാഹിമിനെതിരെയും പ്രതിഷേധമുണ്ടായി. ക്ലാസ്സ് പരിശോധിക്കാനെത്തിയ ഇദ്ദേഹത്തെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെ പരാതി കേട്ട ശേഷം കുട്ടിയെ ആശുപത്രിയിലെക്കുന്നതില്‍ കാലതാമസം വരുത്തിയ അധ്യാപകന്‍ ഷജിലിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം പ്രതിഷേധവുമായെത്തിയ ഒരു വിഭാഗം സ്‌കൂളിന്റെ സ്റ്റാഫ് റൂമില്‍ എച്ച് എം ഒളിച്ചിരിക്കുകയാണന്നാരോപിച്ച് പൂട്ട് തല്ലിതകര്‍ത്തു അകത്തുകടന്നു. പൊലീസ് എത്തിയതോടെ പ്രതിഷേധക്കാര്‍ പിന്‍വാങ്ങി. ഇതിനിടെ വന്‍ജനാവലിയുടെ സാനിദ്ധ്യത്തില്‍ മരണപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഖബറടക്കി.

Leave A Reply

Your email address will not be published.

error: Content is protected !!