അനില്‍ കുമാറിന്റെ മരണം സി.പി.ഐ.എമ്മിനെ വേട്ടയാടുന്നു
സി.പി.ഐ.എമ്മില്‍ കലാപക്കൊടി. ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണത്തില്‍ ആരോപണ വിധേയനായ വാസുവിനെ പുറത്താക്കും വരെ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും പാര്‍ട്ടി മെമ്പര്‍മാര്‍ ഉള്‍പ്പടെ ഒരു വിഭാഗം. ഭാവി പരിപാടികള്‍ സ്വീകരിക്കാന്‍ 24 ന് കുടുംബ സംഗമം നടത്താനും തിരഞ്ഞെടുപ്പില്‍ നോട്ടക്ക് വോട്ട് ചെയ്യാനും തീരുമാനം. വിഭാഗിയതയെ തുടര്‍ന്ന് പേര്യ ലോക്കല്‍ കണ്‍വെന്‍ഷനും നടക്കാതെ പോയി.
അനില്‍കുമാറിന്റെ മരണത്തിന് ഉത്തരവാദിയായ സി.പി.ഐ.എം മുന്‍ നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായ പി.വാസുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത ഏരിയാ കമ്മറ്റി യോഗത്തില്‍ നിന്നും ഏരിയ സെക്രട്ടറി കെ.എം. വര്‍ക്കി ഉള്‍പ്പടെ എട്ട് പേര്‍ ഇറങ്ങി വന്നതിനു പുറമെ തവിഞ്ഞാല്‍ 44 ലും സി.പി.ഐ.എമ്മില്‍ കലാപക്കൊടി ഉയര്‍ന്നു കഴിഞ്ഞു. വാസുവിനെ പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടിയുമായി സഹകരികേണ്ടെന്നും നോട്ടക്ക് വോട്ട് ചെയ്യാനും തവിഞ്ഞാലിലെ സഖാക്കളുടെ തീരുമാനം. നോട്ടക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രത്യേക വാട്ട്‌സ് അപ്പ് കൂട്ടായ്മയും സഖാക്കള്‍ രൂപീകരിച്ചു. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ 24 ന് തവിഞ്ഞാല്‍ 44 ല്‍ പ്രത്യേക കണ്‍വെന്‍ഷന്‍ ചേരാനും സഖാക്കള്‍ തീരുമാനിച്ചു. വിഭാഗിയതയെ തുടര്‍ന്ന് പേര്യ ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടത്താന്‍ കഴിഞ്ഞിട്ടില്ല. വാസുവിനെ പുറത്താക്കിയിട്ടുമതി കണ്‍വെന്‍ഷന്‍ എന്ന നിലപാടിലാണ് പേര്യയിലെ സഖാക്കള്‍. 2018 ഡിസംബര്‍ ഒന്നിനാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയതത്. നാല് മാസം ആകാറായിട്ടും പുറത്താക്കല്‍ നടപടി ഇല്ലാത്തതിനാല്‍ സി.പി.ഐ.എമ്മില്‍ കഴിഞ്ഞ ദിവസം പൊട്ടിതെറി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നത് സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയെ അലട്ടുന്ന വിഷയമാണ്. എന്തായാലും സി.പി.ഐ.എം ന് മുന്‍പ് എങ്ങുമില്ലാത്ത സാഹചര്യമാണ് മാനന്തവാടിയിലേത്. വാസുവിനെ പുറത്താക്കാത്തത് മാനന്തവാടിയില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണം ചെയ്യുമെന്ന കാര്യം ഉറപ്പ്.