വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ക്കുന്ന പക്ഷം വിവാഹ മോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമില്ലാത്ത സംഗതിയായി മാറിയിട്ടില്ല. ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യ രീതിയിലേക്കു നമ്മള്‍ എത്തിയിട്ടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, അഭയ് ഓക്ക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ഭാര്യയുടെ എതിര്‍പ്പ് തള്ളി വിവാഹ മോചനം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തില്‍ പുനപ്പരിശോധന നടത്താന്‍ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. മധ്യസ്ഥത്തിനായി കോടതി പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസിനെ നിയോഗിച്ചു.
വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് ദമ്പതികള്‍ ഒരുമിച്ചു ജീവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പരം അറിയാന്‍ ഈ കാലയളവു മതിയാവില്ല. ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാന്‍ രണ്ടു പേരും ഗൗരവപൂര്‍ണമായ ശ്രമം നടത്തണം.
ഭാര്യയും ഭര്‍ത്താവും ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് കോടതി നിരീക്ഷിച്ചു. യുഎന്നുമായി ബന്ധപ്പെട്ട് എന്‍ജിഒ പ്രവര്‍ത്തനം നടത്തുന്നയാളാണ് ഭര്‍ത്താവ്. ഭാര്യയ്ക്കു കാനഡയില്‍ പെര്‍മനന്റ് റസിഡന്‍സിയുണ്ട്. രണ്ടു പേര്‍ക്കും പാശ്ചാത്യ രീതികളോടു താത്പര്യം ഉണ്ടാവാം. എന്നാല്‍ ഒരു കക്ഷി എതിര്‍ക്കുന്നപക്ഷം വിവാഹമോചനത്തിന് 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാന്‍ കോടതിക്കാവില്ല.
ഇരുകക്ഷികളും അംഗീകരിക്കുകയോ വിവാഹ ബന്ധം പരിഹരിക്കാനാവാത്ത വിധം തകരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വിവാഹ മോചനം അനുവദിക്കാനാവുക. ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന് ഒരു കക്ഷി പ്രതീക്ഷ വയ്ക്കുമ്പോള്‍ അതു ചെയ്യാനാവില്ല. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ആളെ വിവാഹം കഴിക്കുന്നതിന് കാനഡയിലെ എല്ലാം ഉപേക്ഷിച്ചാണ് താന്‍ വന്നിരിക്കുന്നതെന്നും ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവുമെന്നാണ് പ്രതീക്ഷയെന്നും ഭാര്യ പറഞ്ഞത് കോടതി ഓര്‍മിപ്പിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ പതിനെട്ടു മാസമായി ഒരു ശ്രമവും നടന്നിട്ടില്ലെന്നും ബന്ധം തുടരാമെന്ന പ്രതീക്ഷയില്ലെന്നുമാണ് ഭര്‍ത്താവ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഭാര്യ എല്ലാം ഉപേക്ഷിച്ച് കാനഡയില്‍ നിന്ന് എത്തിയത് കോടതി ചൂണ്ടിക്കാട്ടി. ഒരു ദിവസം വിവാഹം, പിറ്റേന്ന് വിവാഹ മോചനം എന്ന നിലപാട് എടുക്കാനാവില്ല. അത് സ്ത്രീകളെയാണ് ദുരിതത്തിലാക്കുക- കോടതി പറഞ്ഞു.