മുട്ടില്‍ മരം മുറി കേസില്‍ പ്രതിയായ സീനിയര്‍ ക്ലാര്‍ക്ക് കെ.ഒ.സിന്ധു അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. മുട്ടില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായിരിക്കെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് സഹായം നല്‍കിയ കേസിലാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നാണ് നിബന്ധന. മുട്ടില്‍ വില്ലേജ് ഓഫീസറായിരുന്ന കെ.കെ.അജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി അജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കിയതിനാണ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തത്. ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടല്‍ മൂലം 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മുട്ടില്‍ മരംമുറി കേസില്‍ പിടിച്ചെടുത്ത മരത്തടികള്‍ വനം വകുപ്പ് കണ്ടു കെട്ടിയിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ, എ.ഷജ്‌നയാണ് കണ്ടുകെട്ടാന്‍ ഉത്തരവിറക്കിയത്. കേരള വനം നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ച 22 കഷ്ണം വീട്ടിത്തടികളാണ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. 11 കേസുകളിലുള്‍പ്പെട്ട തടികളാണിത്. ബാക്കി 24 കേസുകളില്‍ നടപടി തുടരുകയാണ്. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവാദ ഉത്തരവിന്റെ മറവില്‍ സംരക്ഷിത മരങ്ങള്‍ മുറിച്ച പ്രദേശങ്ങളില്‍ പരിശോധന നടത്തി സംയുക്ത മഹസര്‍ തയ്യാറാക്കിയിരുന്നു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അന്തിമ അന്വേഷണത്തിന് ശേഷമാണ് പിടിച്ചെടുത്ത തടികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ ഉത്തരവിന്റെ മറവില്‍ പട്ടയ ഭൂമിയില്‍ നിന്നും വന ഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയതാണ് വലിയ വിവാദങ്ങളുണ്ടാക്കിയത്. വിവിധ ജില്ലകളില്‍ നിന്നാണ് 14.42 കോടിയുടെ മരമാണ് മുറിച്ചു കടത്തിയത്.