കര്‍ഷക ജ്യോതി പുരസ്‌കാര നിറവില്‍ ചെറുവയല്‍ രാമന്‍

0

പാരമ്പര്യ അറിവുകളും വിത്തിനങ്ങളും സംരക്ഷിച്ച് ജൈവ കൃഷിയില്‍ വ്യാപൃതനായ ചെറുവയല്‍ രാമേട്ടനെ തേടി ഇത്തവണ എത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ജ്യോതി അവാര്‍ഡ്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡാണ് രാമേട്ടന് ലഭിച്ചത്. പുരസ്‌കാര തിളക്കത്തിലും തന്റെ പതിവ് അധ്വാന ശൈലിക്ക് ഒരു മാറ്റവും വരുത്തുന്നില്ല രാമേട്ടന്‍ . ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള പുല്ലുമേഞ്ഞ വീട്ടില്‍ നൂറ്റാണ്ടുകളുടെ കൃഷി അറിവുകളുമായി രാമേട്ടന്‍ തന്റെ ലളിത ജീവിതം തുടരുകയാണ്. അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് രാമേട്ടനെ തേടിയെത്തിയത്.

 

അറുപതിലേറെ തനതു നെല്‍ വിത്തിനങ്ങള്‍ക്കു പുറമേ ചേന, ചേമ്പ് പച്ചക്കറി വിത്തുകളും രാമേട്ടന്‍ സംരക്ഷിക്കുന്നുണ്ട്. എഴുപത്തൊന്നാം വയസ്സിന്റെ വല്ലായ്മകള്‍ ചെറിയ തോതില്‍ ബാധിക്കുന്നുണ്ടെങ്കിലും രാമേട്ടന്‍ തന്റെ അധ്വാനത്തിന് വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ല. റാഗിയുടെ പുഞ്ച കൃഷിയും നെല്ലിന്റെ നഞ്ചകൃഷിയുമാണ് രാമേട്ടന്റെ അടുത്ത പദ്ധതികള്‍.മൂന്നേക്കറോളം വരുന്ന സ്ഥലത്ത് കൃഷിയിറക്കുന്ന രാമേട്ടന്‍ പാരമ്പര്യവിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ തന്നെ ഒന്നരയേക്കറോളം സ്ഥലം മാറ്റിവച്ചിട്ടുണ്ട്. ബാക്കി വരുന്ന ഒന്നരയേക്കറോളം സ്ഥലത്ത് നിന്ന് വീട്ടാവശ്യത്തിനുള്ള കൃഷികളും ചെയ്യുന്നു. നഞ്ചയുടെ മെതിത്തിരക്കിനിടയിലും സന്ദര്‍ശകരെ സ്വീകരിക്കുകയും അവരുമായി സംഭാഷണം ചെയ്യാനും രാമേട്ടന് യാതൊരു മടിയുമില്ല. പാരമ്പര്യ വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്ക്കുന്ന പ്ലാന്‍ജീനോം പുരസ്‌കാരം, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ
പുരസ്‌കാരം, വിവിധ സംഘടനകളുടെ പേരിലുള നിരവധി പുരസ്‌കാരങ്ങളും മണ്ണിന്റെ ഉള്‍ത്തുടിപ്പറിയുന്ന ഈ കര്‍ഷകന് ലഭിച്ചിട്ടുണ്ട്.

ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന രാജ്യാന്തര സെമിനാറിലും
രാമേട്ടന്‍ ആദിവാസികളുടെ സംസ്‌കാരവും ജീവിതവുമായി ബന്ധപ്പെട്ട്- ബ്രസീലില്‍ വച്ച് നടന്ന സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ജീവിത പങ്കാളിയായ ഗീതയോടൊപ്പം അധ്വാന ജീവിതം തുടരുകയാണ് വയനാടിന്റെ നെല്ലച്ചന്‍..

Leave A Reply

Your email address will not be published.

error: Content is protected !!