ജപ്തി നടപടികള്‍ തടയും

0

മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ ജില്ലയിലെ പതിനായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണെന്നും, കേരളാ ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് ജപ്തി അറിയിപ്പ് നല്‍കി കഴിഞ്ഞതായും നാഷണല്‍ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികളുമായി എത്തിയാല്‍ തടയുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ഫാസി ആക്ടിന്റെ മറവില്‍ ആയിരകണക്കിന് കര്‍ഷക കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ജപ്തി നടപടികളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങള്‍ പിന്‍മാറണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായും ഇടപെടണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജ് എത്രയും പെട്ടെന്ന് നടപ്പാക്കി കര്‍ഷകരെ രക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരകളായ കര്‍ഷകരുടെയും സ്വതന്ത്ര കര്‍ഷക സംഘടനകളുടെയും കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ത്ത് ഭാവി പരിപാടികള്‍ ആലോചിക്കും. ഇതിന്റെ ഭാഗമായി 23ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ലീഡ് ബാങ്കിന്റെ മുമ്പില്‍ കര്‍ഷക ധര്‍ണയും, ജപ്തി തടയല്‍ പ്രഖ്യാപനവും നടത്തുമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി പ്രഭാകരന്‍ നായര്‍, ഗഫൂര്‍ വെണ്ണിയോട്, ടി.കെ ഉമ്മര്‍, അഷ്റഫ് പൂലാടന്‍, സി.പി അഷ്റഫ് സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!