വിദ്യാര്‍ത്ഥികളുമായി സംവാദം; മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0

നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ചു സര്‍വകലാശാല ക്യാമ്ബസുകളില്‍ ഫെബ്രുവരി 1 ,6, 8, 11, 13 തീയതികളിലാണ് പരിപാടി.

ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സര്‍വകലാശാലയിലും എട്ടാം തീയതി മഹാത്മാഗാന്ധി സര്‍വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂര്‍ സര്‍വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. 200 വിദ്യാര്‍ത്ഥികള്‍ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെ യായിരിക്കണം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ നിര്‍ദേശം സമര്‍പിക്കും. ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ് എം എല്‍ എ, അഭിലാഷ് മോഹന്‍, നികേഷ് കുമാര്‍, ജി എസ് പ്രദീപ് തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ അവതാരകരായി എത്തും.

പരിപാടിയോടനുബന്ധിച്ച്‌ ജി എസ് പ്രദീപിന്റെ ‘ഇന്‍സ്പയര്‍ കേരള’ എന്ന പ്രത്യേക ഷോയും ഉള്‍പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് കുസാറ്റില്‍ കുസാറ്റ്, കെ ടി യു, ആരോഗ്യസര്‍വകലാശാല, ന്യുവാല്‍സ്, ഫിഷറീസ് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ആറാം തീയതി കേരളസര്‍വകലാശാലയില്‍ സര്‍വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും.

എട്ടാം തീയതി മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടത്തുന്ന പരിപാടിയില്‍ എം ജി, സംസ്‌കൃത സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

11ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ കാലിക്കറ്റ്, കാര്‍ഷിക സര്‍വകലാശാല, മലയാളം സര്‍വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാര്‍ഥി പ്രതിഭകള്‍ പരിപാടിയുടെ ഭാഗമാകും. കണ്ണൂര്‍ സര്‍വകലാശാലയില്‍ 13-ാം തീയതിയിലെ മീറ്റില്‍ കണ്ണൂരിന് പുറമേ കാസര്‍കോട് കേന്ദ്രസര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!