യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നൽകിത്തുടങ്ങി സ്വീകരിച്ച് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍
യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതോടെ പ്രവാസികളുള്‍പ്പെടെ നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. യുഎഇയില്‍ അംഗീകരിച്ച ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സിനാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി നല്‍കി തുടങ്ങിയത്. വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് കീഴിലുള്ള 18 മെഡിക്കല്‍ സെന്ററുകള്‍ വഴിയാണ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. രാവിലെ ഒമ്പത് മണി മുതല്‍ തന്നെ വാക്‌സിനേഷന്‍ ആരംഭിച്ചു. ഇതിനും വളരെ നേരത്തെ തന്നെ വാക്‌സിന്‍ സ്വീകരിക്കാനായി ആളുകളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. പ്രതിദിനം 5,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വിപിഎസ് കൊവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് ലീഡ് ഡോക്ടര്‍ പങ്കജ് ചൗള പറഞ്ഞു. ഇതിനായി ആശുപത്രികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.ഒരാള്‍ക്ക് 15 മിനിറ്റ് സമയമാണ് വാക്‌സിനേഷനായി നല്‍കുന്നത്. വാക്‌സിന്‍ എടുത്ത ശേഷം 30 മിനിറ്റ് ആ വ്യക്തി നിരീക്ഷണത്തില്‍ തുടരും. 18 വയസ്സു മുതലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആദ്യ ഡോസ് എടുത്ത ശേഷം 21 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. വാക്സിനെടുക്കാനെത്തുന്നവരുടെ ആരോഗ്യനില പരിശോധിച്ച ശേഷം സംശയങ്ങളും ദൂരീകരിച്ചാണ് ഇഞ്ചക്ഷന്‍ നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും യുഎഇ ഭരണ നേതൃത്വത്തോട് നന്ദി അറിയിക്കുന്നതായും പ്രവാസികള്‍ വ്യക്തമാക്കി