നിയമലംഘകരായ 252 പ്രവാസികളെ നാടുകടത്തി; പരിശോധന ശക്തമാക്കി അധികൃതര്‍
സൗദി അറേബ്യയിൽ തൊഴിൽ, വിസാനിയമങ്ങൾ ലംഘിച്ചതിന് പിടിയിലായി, റിയാദിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 252 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ് കൊണ്ടുപോയത്. ഒമ്പത് മലയാളികളും 12 തമിഴ്നാട്ടുകാരും 16 തെലങ്കാന, ആന്ധ്രക്കാരും 30 ബിഹാറികളും 89 ഉത്തർപ്രദേശുകാരും 57 പശ്ചിമ ബംഗാൾ സ്വദേശികളും എട്ട് രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. ഇതിൽ 108 പേരെ ദമ്മാമിൽ നിന്ന് റിയാദിലെത്തിച്ചതാണ്. ബാക്കി 144 പേർ റിയാദിൽ നിന്ന് പിടിയിലായതാണ്. അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരുന്നത്.