ക്വട്ടേഷന്‍ കൊലപാതകം: തെളിവില്ല,കോടതി വെറുതെവിട്ടു
ക്വട്ടേഷന്‍ കൊലപാതകമെന്ന് പോലീസ് ആരോപിച്ച പ്രമാദമായ സുലില്‍ വധ കേസില്‍ നാല് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടു.ആദ്യം ആത്മഹത്യയെന്നും പിന്നീട് കൊലപാതകമെന്നും കാണിച്ച് പോലീസ് കേസ് എടുക്കുകയായിരുന്നു.കേസില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരി ബിനി മധു ഉള്‍പ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കേസെടുത്തത്.കേസില്‍ വെറുതെ വിട്ടതില്‍ സന്തോഷമെന്ന് ബിനി മധു പറയുമ്പോഴും നിരപരാധിയായ തന്നെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് കേസിലെ മറ്റൊരു പ്രതി കാവലന്‍ പറയുന്നു.
2016 ലാണ് കേസിനാസ്പദമായ സംഭവം ഒന്നാം പ്രതിയായ ബിനി മധുവിന്റെ വീട്ടില്‍ മാസങ്ങളോളം താമസിച്ചു വന്ന തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിയായ സുലിലിനെ കൊയിലേരി പുഴയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ആത്മഹത്യയെന്ന് എഴുതി തള്ളിയ പോലീസ് ഒരു വര്‍ഷത്തിന് ശേഷം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തി കേസ് പുനരന്വേഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബിനി മധു അറസ്റ്റിലായി ചോദ്യം ചെയ്യലില്‍ കൊയിലേരി ഉര്‍പ്പള്ളി കോളനിയിലെ താമസക്കാരിയും ബിനിയുടെ വീട്ടിലെ വേലക്കാരിയുമായ അമ്മു എന്ന കുഞ്ഞിമാളുവിന് സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയും അമ്മുവും അമ്മുവിന്റെ കാമുകന്‍ അതെ കോളനിയിലെ പ്രശാന്തും ചേര്‍ന്ന് സുലിലിനെ കൊലപ്പെടുത്തുകയും കാവലന്റ സഹായത്തോടെ കൊയിലേരി പുഴയിലേക്ക് മൃതദേഹം തള്ളുകയായിരുന്നു എന്നാണ് കേസ്. കേസില്‍ 78 സാക്ഷികളെയും കമ്പിപ്പാര, ചെരിപ്പ്, വസ്ത്രങ്ങള്‍് എന്നിവ തൊണ്ടിമുതലായും പോലീസ് ഹാജരാക്കിയിരുന്നു.കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതായും വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്നും ബിനി മധു പറഞ്ഞു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും നാലാം പ്രതിയായ കാവലന്‍ പറഞ്ഞു.മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത്തിനാലാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ പ്രതികളെ വെറുതെ വിട്ടത്. ബിനി മധുവിന് വേണ്ടി അഡ്വ.കെ.എസ് മോഹന്‍ദാസും, അമ്മുവിന് വേണ്ടി അഡ്വ.പി.ജെ.ജോര്‍ജും, പ്രശാന്തിന് വേണ്ടി അഡ്വ.സജി മാത്യുവും, കാവലന് വേണ്ടി കെ.ടി.വിനോദ് കുമാറും ഹാജരായി