പാതയോരത്ത് ഭീഷണിയായി വന്‍മരം
യാത്രക്കാർക്കും വാഹനങ്ങൾക്കും വൈദ്യുതിലൈനുകൾക്കും ഭീഷണിയായി പാതയോരത്തെ വൻമരം. വടക്കനാട് കവലയിലാണ് ഭീഷണിയായ വാകമരം റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത്. ഇത് വെട്ടിനീക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ റവന്യുവകുപ്പിന് കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആരോപണം.
നൂൽപ്പുഴ വടക്കനാട് കവലയിലാണ് വൻവാകമരം ഭീഷണിയായി നിൽക്കുന്നത്. അടിഭാഗവും മുകൾഭാഗവും ഉണങ്ങി ദ്രവിച്ചുനിൽക്കുന്ന അവസ്ഥയിലാണ്. വൻശിഖരങ്ങളോട് കൂടി റോഡിലേക്ക് ചാഞ്ഞാണ് നിൽ്പ്പ്. ഇതിനുചുവട്ടിലൂടെയാണ് പണയമ്പം, പള്ളിവയൽ, കരിപ്പൂര് മേഖലകളിലേക്കുള്ള വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്. കൂടാതെ അപകടാവസ്ഥയിലായ മരത്തിൽ നിന്ന് മീറ്ററുകൾ മാത്രം മാറിയാണ് ട്രാൻസ്‌ഫോർമറുമുള്ളത്. മരം ശക്തമായ കാറ്റിലും മഴയിലുംപെട്ട് കടപുഴകിയാൽ വലിയ അപകടമായിരിക്കും സംഭവിക്കുക. ഇതൂചൂണ്ടികാട്ടി മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പരാതിയെ തുടർന്ന് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ റവന്യു വകുപ്പിന് കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.
വിദ്യാർഥികളും പ്രദേശവാസികളും സുൽത്താൻബത്തേരി ഭാഗത്തേക്ക്‌പോകാൻ ബസ് കാത്തുനിൽ്ക്കുന്ന കേന്ദ്രവും അപകടാവസ്ഥായിലായി ഈ മരത്തിനോട് ചേർന്നാണ്. മരം വീണ് അപകടം സംഭവിക്കുന്നിതിനുമുമ്പേ മുറിച്ചുനീക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.