മുത്തങ്ങ സമരം ഭൂമി ലഭിക്കാത്ത കുടുംബങ്ങള്‍ ഇനിയും നിരവധി

0

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്ക് മൂന്നാംഘട്ടത്തിലും ഭൂമി ലഭിച്ചില്ല. നൂല്‍പ്പുഴ പഞ്ചായത്തിലെ തേലംപറ്റ ഉള്ളിലംപണിയ കോളനിയിലെ 8 കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിക്കാത്തത്. തങ്ങളോടുള്ള അവഗണനയാണ് ഭൂമി ലഭിക്കുന്നതിന് തടസ്സമാവുന്നതെന്ന് കോളനിക്കാര്‍.

2003ല്‍ ഭൂമിക്കായി നടന്ന മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത എട്ടുകുടുംബങ്ങള്‍ക്കാണ് ഭൂമിലഭിക്കാത്തത്. നൂല്‍പ്പുഴ പഞ്ചായത്തിലെ ഉള്ളിലംപണിയ കോളനിയിലെ കുടുംബങ്ങളാണിവര്‍. കോളനിയിലെ അപ്പു-സരിത, ദേവി-ദാമന്‍, കെമ്പി-കൊഞ്ചന്‍, ചൊറിയന്‍-ശാന്ത, ശാന്ത-വെരുക്, കുഞ്ഞന്‍-സീത, ഞാണന്‍, ജാനു എന്നീ കുടുംബങ്ങള്‍ക്കാണ് ഭൂമിലഭിക്കാത്തത്.കഴിഞ്ഞദിവസം സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്ക് മൂന്നാഘട്ട കൈവശവകാശരേഖ നല്‍കല്‍ ചടങ്ങ് കല്‍പ്പറ്റയില്‍ വെച്ചു നടന്നിരുന്നു. എന്നാല്‍ ഇതിലും തങ്ങള്‍ക്ക് ഭൂമി ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മര്‍ദ്ധനം ഏല്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടും തങ്ങള്‍ക്ക് മാത്രം എന്തുകൊണ്ട് ഭൂമി ലഭിക്കുന്നില്ലെന്നാണ് ഇവര്‍ ചോദിക്കുന്നത്. മുത്തങ്ങ സമരത്തിന്റെ തുടര്‍ച്ചയെന്നോണം തിരുവനന്തപുരത്ത് നടന്ന നില്‍പ്പുസമരത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. ഭൂസമരത്തില്‍ പങ്കെടുത്ത ദാമന്‍, കൊഞ്ചന്‍, വെരുക് എന്നിവര്‍ ഇതിനോടകം മരണപ്പെടുകയും ചെയ്തു. ഇവരുടെ കുടുംബങ്ങള്‍ ഇപ്പോളും കോളനിയില്‍ തന്നെയാണ് താമസം. ഭൂമി എന്ന ആവശ്യത്തിനായി ഒറ്റക്കെട്ടായി പോരാടിയ നേതൃത്വം ഇപ്പോള്‍ രണ്ടായതോടെ ഭൂമി കിട്ടാത്ത കുടുംബങ്ങള്‍ പെരുവഴിയിലായിരിക്കുകയാണ്. ഈ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!