വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തി

0

 

വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന വികസന സമിതി യോഗം അവലോകനം ചെയ്തു. വാര്‍ഷിക പദ്ധതി വിഹിതത്തിന്റെ 68.85 ശതമാനമാണ് നിലവിലെ നിര്‍വ്വഹണ ചെലവ്.പി.എം.എ.ജെ.എ.വൈ പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 98 ലക്ഷം രൂപയുടെ മൂന്ന് പ്രൊപ്പോസലുകള്‍ ലഭിച്ചതായി പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.എ.പി.ജെ ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത അധ്യക്ഷയായിരുന്നു.

തുക ചെലവിടുന്നതില്‍ അമ്പത് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന വകുപ്പുകള്‍ പദ്ധതി നിര്‍വ്വഹണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. എം.എല്‍.എ എസ്.ഡി.എഫ്/ എ.ഡി.എഫ് ഫണ്ടുകളില്‍ അനുവദിച്ച പ്രവൃത്തികളുടെ നിര്‍വ്വഹണവും വേഗത്തി ലാക്കണം. ഭരണാനുമതി ലഭിച്ചിട്ടില്ലാത്തവയില്‍ എസ്റ്റിമേറ്റും അനുബന്ധ രേഖകളും അടിയന്തരമായി എ.ഡി.സി ജനറലിന് ലഭ്യമാക്കാനും നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി.

എസ്. സി.പി ഫണ്ടുമായി യോജിപ്പിച്ച് പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യം പരിഗണിക്കാന്‍ ഡയറക്ടറേറ്റിലേക്ക് കത്ത് നല്‍ കിയതായും അദ്ദേഹം പറഞ്ഞു. കൊമ്മഞ്ചേരി കാട്ടുനായ്ക കോളനികളിലെ കുടുംബങ്ങളെയും മല്ലികപാറ കോളനിയിലെ ആറ് കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുളള ഭൂമി കണ്ടെത്താന്‍ വനം വകുപ്പ് അധികൃ തര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി. ക്യാമ്പില്‍ മറ്റ് ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

പത്ത് മാസം ; 293 ലഹരി കേസുകള്‍

എന്‍.ഡി.പി.എസ് നിയമവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 31 വരെയുളള പത്ത് മാസ കാലയളവില്‍ ജില്ലയില്‍ 293 കേസുകളിലായി 294 പ്രതികളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. 203.901 കിലോഗ്രാം കഞ്ചാവും 1.620 കിലോഗ്രാം എം.ഡി.എം.എയും 115.5 കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വസ്തുക്കള്‍ കടത്താനുപയോഗിച്ച 26 വാഹനങ്ങളും ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കണിയാമ്പറ്റ പ്രദേശത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരം കൈമാറിയ വ്യക്തിയുടെ വിവരങ്ങള്‍ എക്സൈസ് വകുപ്പില്‍ നിന്നും ചോര്‍ത്തി നല്‍കിയ വിഷയത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയതായി എക്സൈസ് വകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ കമ്മീഷണറേറ്റ് തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായുളള പരാതിയില്‍ ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തെ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, എം.പി പ്രതിനിധി കെ.എല്‍. പൗലോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!