കേരളം അടക്കം മൂന്നു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധനടപടികൾക്ക് വീഴ്ച്ച പാടില്ലെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. രാജ്യത്ത് വൈകാതെ വാക്സിൻ വിതരണം ആരംഭിക്കും. മൂന്നാംഘട്ട ഡ്രൈ റണിനും രാജ്യം സജ്ജമായി.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ വർധിച്ച കേരളം, മഹാരാഷ്ട്ര, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ പോരായ്മകൾ ഉടൻ പരിഹരിക്കണം. കൂടാതെ, പ്രതിരോധനടപടികൾ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിർദേശിച്ചു.
പൂനെയിലെ സെൻട്രൽ ഹബ്ബിൽ നിന്ന്, രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്ക് വ്യോമമാർഗം വാക്സിൻ വിതരണം വൈകാതെ ആരംഭിക്കും. യാത്രാ വിമാനങ്ങളിലാണ് വാക്സിനുകൾ എത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിതരണത്തിന് മുന്നോടിയായി ഹരിയാന, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജില്ലാകേന്ദ്രങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ ഡ്രൈ റൺ നടക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നാളെത്തെ ഡ്രൈ റൺ, വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിക്കും എന്നായിരിക്കും പരിശോധിക്കുക.