പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍ റോഡ്  രാഹുല്‍ ഗാന്ധി ഇടപെടണം  

0

പൂഴിത്തോട് ബദല്‍ റോഡ് യഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ അപേക്ഷയും മറ്റ് രേഖകളും സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിന് അടുത്ത കാലത്ത് സമര്‍പ്പിച്ച സാഹചര്യത്തില്‍ വനത്തിലൂടെ റോഡു നിര്‍മ്മിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയ അനുമതി നേടിയെടുക്കുവാന്‍ ബഹുമാനപ്പെട്ട എം പി രാഹുല്‍ ഗാന്ധി അതിശക്തമായി  ഇടപെടണമെന്ന്  പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വയനാട്ടിലെ മുഴുവന്‍ രാഷ്ട്രിയ പാര്‍ട്ടികളും ജനനേതാക്കളും സംസ്ഥാന ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാര്‍ച്ച് മാസം 9ന് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിന് അപേക്ഷ നല്‍കിയത് .1994 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ തറകല്ലിട്ട് ആവശ്യമായ ഫണ്ട് 9 കോടി 65 ലക്ഷം രൂപ അനുവദിച്ചു. 52 ഏക്കര്‍ വനഭൂമിക്ക് പകരം 104 എക്കര്‍ ഭൂമി വനംവകുപ്പിന് കൈമാറി.70% പണി പൂര്‍ത്തികരിച്ച, പദ്ധതിയുടെ വനത്തിലൂടെയുള്ള 8.25 കി.മീ ദൂരം റോഡ് നിര്‍മ്മാണം കേന്ദ്രത്തിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതു മൂലം നിലച്ചുപോയി. 1991 മുതല്‍ 1994 വരെ നടന്ന സര്‍വ്വേകളുടെയും ശാസ്ത്രീയ പഠനങ്ങളുടെയു വെളിച്ചത്തില്‍ 5 നിര്‍ദ്ദിഷ്ട ബദല്‍പ്പാതകളില്‍ പ്രഥമസ്ഥാനം ലഭിച്ച ഈ ബദല്‍ റോഡ് പദ്ധതിയെ ഇനിയും അവഗണിക്കുന്നത് വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന കടുത്ത ജനവഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി. വയനാടിന്റെ വികസന മുന്നേറ്റത്തിനും ദിനംപ്രതി താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമെന്ന നിലയിലും പ്രളയക്കാലത്ത് വയനാട് ഒറ്റപ്പെടുന്ന ദുരവസ്ഥ തടയുവാനും വയനാട്ടുകാര്‍ കഴിഞ്ഞ 26 വര്‍ഷമായി കാത്തിരിക്കുന്ന ഈ സ്വപ്ന പദ്ധതി അനിവാര്യമാണ് .വളരെ ചുരുങ്ങിയ ചെലവില്‍ 6 മാസം കൊണ്ട് 50 കോടി രൂപാ മുടക്കി പൂര്‍ത്തികരിക്കാവുന്ന റോഡാണിത്.ഈ പദ്ധതി പൂര്‍ത്തിയായാല്‍ വയനാടിന്റെ കാര്‍ഷിക  വാണിജ്യ- ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് കാരണമാകും. പരമ്പരാഗത കാര്‍ഷിക മേഖലകളില്‍ തളര്‍ച്ച നേരിടുന്ന വയനാടിന്റെ മുഖഛായ മാറ്റുവാന്‍ ഈ പദ്ധതി അത്യന്താപേഷിതമാണ്. ചുരം റോഡിന്റെ നവീകരണത്തിന് 2 ഏക്കര്‍ വനഭൂമി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിനു കൈമാറിയതു പോലെ വനഭൂമിക്ക് പകരം 104 ഏക്കര്‍ കൈമാറിയ സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ളവയനാട്ടിലെ സര്‍വ്വരാഷ്ട്രീയ കക്ഷികളും രാഷ്ടീയത്തിന് അതീതമായി ഒരുമിച്ച് പോരാടുവാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നാളെ തറക്കല്ലിട്ട് 26 വര്‍ഷം തികയുകയാണ്. നാളിതുവരെ അനുമതി നല്‍കാത്ത കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് രാത്രി 9 മണിക്ക് ലൈറ്റ് അണച്ച് ഒരു മെഴുകുതിരി കത്തിച്ച് വഞ്ചനാദിനമായി ഈ പ്രദേശത്തെ ജനങ്ങള്‍ ആചരിക്കുന്നതാണെന്നം ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ വികസന സമിതി വൈസ് ചെയര്‍മാന്‍ ജോസഫ് കാവാലം അദ്ധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ കെ.എ ആന്റണി ഉത്ഘാടനം ചെയ്തു. ജോണ്‍സണ്‍ ഒഴക്കാനക്കുഴി,അഡ്വ.ജോര്‍ജ് വാതുപറമ്പില്‍,റ്റി.പി കുര്യാക്കോസ്, ടോമി മാത്യു, , റജി കെ.വി, ബിനോയ് ജോസഫ്, കെ.വി.സതിഷ് പോള്‍, ജോയി പുതുപ്പള്ളി, ബിജു എ.ജെ , ജോസ് ,ജോസഫ് പി.യു,പൗലോസ് കുരിശിങ്കല്‍ ,ചാക്കോ പി ജെ, വി ജെ ജോസഫ് എം ഒ ,മോനിച്ചന്‍ പി.വി,തോമസ്  ഇ.റ്റി, ജോണ്‍സണ്‍ പി.യു, ജിനിഷ് എളമ്പാശ്ശേരി, സിബി ജോണ്‍,അനൂപ് തോമസ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!