കോടതി വിധി പിഎഫ്‌ഐയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിവെക്കുന്നത്:കെ.സുരേന്ദ്രന്‍

0

: രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 15 പ്രതികള്‍ക്കും വധശിക്ഷ കിട്ടിയത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് ശരിവെക്കുന്നതാണ് കോടതിവിധി.പിഎഫ്‌ഐയെ സഹായിച്ചവര്‍ക്കുമുള്ള തിരിച്ചടിയാണ് ഈ വിധിയെന്നും കേരള പദയാത്രയുടെ ഭാഗമായി കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പിഎഫ്‌ഐ നിരോധിച്ച ശേഷവും അവരെ സഹായിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്യുന്നത്. ലീഗും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ട് അണികളെ റിക്രൂട്ട് ചെയ്യാന്‍ മത്സരിക്കുകയാണ്. രണ്‍ജിത്തിന്റെ കുടുംബത്തിന് നീതി ലഭിച്ചു. രണ്‍ജിത്തിന്റെ മരണത്തില്‍ കുടുംബത്തിന്റെയും പാര്‍ട്ടിയുടേയും നഷ്ടം നികത്താനാവില്ല. കുറ്റവാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ തന്നെയാണ് കിട്ടിയത്. കേരളത്തില്‍ സമാധാനം തകര്‍ക്കാന്‍ പിഎഫ്‌ഐ ശ്രമിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അവര്‍ ലക്ഷ്യം വെക്കുമായിരുന്നു. ഇരുട്ടിന്റെ ശക്തികള്‍ക്ക് അധികകാലം വാഴാനാവില്ലെന്നതിന്റെ ഉദാഹരണമാണ് കോടതി വിധി. ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളോട് ഇനിയും കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്. രണ്‍ജിത്തിന്റെ കേസില്‍ മേല്‍ക്കോടതിയിലും സംസ്ഥാനം ശക്തമായ നിലപാടെടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ഉത്തരവാദിത്തബോധവുമില്ലാത്ത എംപിയാണ് രാഹുല്‍ ഗാന്ധി. എന്ത് കാര്യമാണ് അദ്ദേഹം വയനാട്ടില്‍ ചെയ്തത്? ലോകം മുഴുവന്‍ ബന്ധമുണ്ടെങ്കിലും അദ്ദേഹത്തെ കൊണ്ട് വയനാട്ടുകാര്‍ക്ക് ഒരു ഗുണവുമില്ല. രാഹുലിനേക്കാള്‍ തിരക്കുള്ള പ്രധാനമന്ത്രി വാരാണസിയുടെ വികസനത്തിന് ചെയ്തതിന്റെ നൂറില്‍ ഒന്ന് അദ്ദേഹം ചെയ്‌തോ? വയനാട് ആസ്പിരേഷന്‍ ജില്ലയാണ്. കേന്ദ്ര ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രണ്ട് തവണ ഇവിടെ വന്ന് വയനാടിന്റെ വികസനത്തിന് വേണ്ടി ചര്‍ച്ച നടത്തി. എന്നാല്‍ രാഹുല്‍ ഒരു തുടര്‍ യോഗത്തിലും പങ്കെടുത്തില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ആദര്‍ശ് ഗ്രാം പദ്ധതിയിലെ പഞ്ചായത്ത് എവിടെയാണ്? ലോകം മുഴുവന്‍ ബന്ധങ്ങളുള്ള രാഹുലിനെ കൊണ്ട് വയനാട്ടുകാര്‍ക്ക് എന്ത് പ്രയോജനം? എല്ലാ കേന്ദ്രമന്ത്രിമാരും ആഴ്ച്ചയില്‍ ഒരിക്കല്‍ സ്വന്തം മണ്ഡലത്തില്‍ പോകും. പ്രധാനമന്ത്രി പോലും രണ്ട് മാസത്തില്‍ ഒരിക്കല്‍ സ്വന്തം മണ്ഡലത്തില്‍ പോകും. രാഹുല്‍ മാത്രമാണ് മണ്ഡലത്തെ അവഗണിക്കുന്നത്. അമേത്തിയില്‍ പരാജയപ്പെടുത്തിയ പോലെ രാഹുലിനെ വയനാട്ടിലും പരാജയപ്പെടുത്തണം. സിപിഐ എന്തിനാണ് വയനാട്ടില്‍ മത്സരിക്കുന്നത്? വികസനവിരോധിയായ രാഹുലിനെ പരാജയപ്പെടുത്താന്‍ സിപിഐ മാറി നില്‍ക്കണം. എന്‍ഡിഎ ശക്തമായ മത്സരം നടത്തും. ഐന്‍ഡി മുന്നണിയിലെ പ്രധാന നേതാവിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ കേസ് ഏറ്റെടുക്കാനാവില്ലെങ്കില്‍ ക്രൈംബ്രാഞ്ച് മാറി നില്‍ക്കണം. കേസ് ദേശീയ ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെപി മധു, കോഴിക്കോട് മേഖല പ്രസിഡന്റ് ടിപി ജയചന്ദ്രന്‍, സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!