കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുവണ പാലിയാണ ചെമ്പോക്കണ്ടി വൈഷ്ണവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് മാതാപിതാക്കളായ വിനോദും ഭാര്യ സബിതയും കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഒരുമാസം മുമ്പാണ് കിടപ്പുമുറിയില്‍ വൈഷ്ണവ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പനുസരിച്ച് സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിളിന്റെ ശാരീരികവും മാനസികവുമായ പീഢനം മൂലമാണ് മകന്‍ മരിച്ചത്. എന്നാല്‍ ആത്മഹത്യാകുറിപ്പോ മറ്റ് രേഖകളോ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താതെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരം പോലീസ് കേസ് ലഘൂകരിക്കുകയും അധ്യാപകന്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരിക്കുകയാണ്. എഫ്.ഐ.ആര്‍. തയ്യാറാക്കിയ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പൗലോസ് തന്നെയാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്. സ്‌കൂളിനും അധ്യാപകനും അനുകൂലമായി നിലകൊള്ളുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും ഈ അന്വേഷണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി കടുത്ത മാനസിക വിഷമത്തിലാണ് തങ്ങള്‍. സ്‌കൂളിന്റെ ഭാഗത്ത്നിന്നും വീണ്ടും തങ്ങളെ മാനസികമായി പീഢിപ്പിക്കുന്ന സമീപനമാണ് ഉണ്ടാവുന്നത്. വൈഷ്ണവിന്റെ മരണത്തില്‍ പങ്കുചേരാനോ ഒരു റീത്ത് സമര്‍പ്പിക്കാനോ തയ്യാറാകാത്ത മാനേജ്മെന്റ് സ്‌കൂള്‍ അധികൃതരും അധ്യാപകനുവേണ്ടി വിദ്യാര്‍ത്ഥികളെകൂടി കരുവാക്കുകയാണ്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ അനുഭവമുണ്ടാകരുതെന്നും കുട്ടിക്ക് നേരെ അധ്യാപകന്‍ എന്തുതരം പീഢനമാണ് നടത്തിയതെന്നറിയാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും ഇവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് പരാതി നല്‍കും. സ്‌കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന സംശയകരമായ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ഇവര്‍ പറഞ്ഞു. തലപ്പുഴയില്‍ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനും ഭാരവാഹിയുമായ തന്റെ വിഷയത്തില്‍ അനുകൂലമായ സമീപനം സ്വീകരിച്ചില്ലെന്നും വിനോദ് പരാതിപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഭാര്യാ പിതാവ് പി.കെ.ശങ്കരന്‍, കര്‍മ്മസമിതി ഭാരവാഹികളായ വി.വി. ജോസ്, രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.