ഒരു നാടിന്റെ ഉത്സവാഘോഷത്തിന് ജില്ല നാളെ  സാക്ഷ്യം വഹിക്കുകയാണ്. അതിജീവന വീടുകളുടെ ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ
ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് പതിനായിരം ആളുകളാണ് എത്തുക. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലേക്ക് എത്തുമെന്നതിനാല്‍ കോഴിക്കോട് - കണ്ണൂര്‍ ജില്ലകളില്‍ നിന്നും ചുരത്തിലൂടെ (ഇന്ന് മാര്‍ച്ച് 1) ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാരവാഹങ്ങള്‍ നിയന്ത്രിക്കും. ചുരം സംരക്ഷണ സമിതി, സിവില്‍ ഡിഫന്‍സ്, വളണ്ടിയേഴ്‌സ് എന്നിവര്‍ ഗതാഗത നിയന്ത്രണങ്ങള്‍ ക്രമീകരിക്കും. രാവിലെ 8 മുതല്‍ കല്‍പ്പറ്റ ടൗണിലും ബൈപ്പാസിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കല്‍പ്പറ്റ എസ്.കെഎം.ജെ സ്‌കൂള്‍ ഗ്രൗണ്ട്, ബൈപ്പാസ് എം.സി.എഫ് സ്‌കൂള്‍, കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കിയത്. പൊതുജനങ്ങള്‍ പാര്‍ക്കിങ് പോയിന്റില്‍ വാഹനം നിര്‍ത്തി ടൗണ്‍ഷിപ്പിലേക്ക് എത്തണം. 17,000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച പന്തലില്‍ 1200 ഓളം പേര്‍ക്ക് ഇരിക്കാനുള്ള ക്രമീകരമങ്ങളാണ് ഒരുക്കിയത്. ഉദ്ഘാടനം വീക്ഷിക്കാനെത്തുന്നവര്‍ക്ക് പരിപാടികള്‍ സുഗമമായി കാണുന്നതിന് വേദിയ്ക്ക് അടുത്തായി എല്‍.ഇ.ഡി വാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍, എ.ഡി.എം കെ.എസ് അനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.