സംസ്ഥാനത്ത് അടുത്ത നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് ഇന്നു മുതല്‍ നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ജൂണ്‍ 18 വരെയാണ് ഒറ്റപ്പെട്ട കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ വടക്കന്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും ആകാശം മോഘാവൃതമാണ്. കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണ് കേരളത്തില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുക.

കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ച മഴ വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടതാണെങ്കിലും പെയ്തു തുടങ്ങി. ഇടവേളക്ക് ശേഷം കാലവര്‍ഷം വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

ശനിയാഴ്ച പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ഞായറാഴ്ച വടക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ ലഭിച്ചു. കാലവര്‍ഷം മഹാരാഷ്ട്ര കൊങ്കണ്‍ മേഖലയില്‍ പ്രവേശിക്കുകയും മഴ സജീവമാകുകയും ചെയ്തതിനു പിന്നാലെ വടക്കന്‍ കേരളം, തെക്കന്‍ തീരദേശ കര്‍ണാടക, ഗോവ, കൊങ്കണ്‍ എന്നിവിടങ്ങളിലും മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായി മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം.

നിലവില്‍ വടക്കന്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള മേഘസാന്നിധ്യമുണ്ട്. എന്നാല്‍ അത് മഴയായി പെയ്യാനുള്ള അന്തരീക്ഷ സാഹചര്യമില്ല. കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കന്‍ മേഖലയിലാണ് മഴ സാധ്യതയുള്ളത്.
മലപ്പുറം ജില്ലയുടെ കിഴക്കും മഴക്ക് സാധ്യതയുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഓന്നോ രണ്ടോ പ്രദേശങ്ങളില്‍ രാത്രി മഴക്ക് സാധ്യതയുണ്ട്. രാത്രി വൈകിയോ പുലര്‍ച്ചെയോ തൃശൂര്‍ ജില്ലയുടെ തീരദേശത്തും മഴ സാധ്യതയുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!