പരിശോധന കടുപ്പിച്ച് കര്‍ണാടക നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

0

കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി കര്‍ണാടക.കേരള അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച്ച ക്വാറന്റിന്‍ വേണം.പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു. ബെംഗളൂരുവിലെ നഴ്‌സിങ്ങ് കോളേജുകളിലടക്കം കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഈ മാസം 20 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ പുതിയ വകഭേദമല്ലെന്ന് വ്യക്തമായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി.

അതേസമയം കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും വിദേശ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ എല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റീനും ഏര്‍പ്പെടുത്തി. ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രിമാര്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഒമിക്രോണ്‍ വൈറസ് ഭീതി വര്‍ധിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. മിക്ക വിമാന കമ്പനികളുംആഫ്രിക്കന്‍ സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ റദ്ദാക്കി. ബെല്‍ജിയവും ജെര്‍മനിയുമാണ് ഇതുവരെ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ എത്തിയ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ബാധിച്ചത് ഒമൈക്രോണ്‍ ആണോയെന്നറിയാന്‍ പരിശോധന തുടങ്ങി. വിമാനത്തില്‍ വന്ന മുഴുവന്‍ പേരെയും ക്വാറന്റീനില്‍ ആക്കിയിട്ടുണ്ട്. ബെല്‍ജിയത്തിലെ രോഗി എത്തിയ വിമാത്തിലെത്തിയ അറുന്നൂറോളം യാത്രക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!