ഡി ജി പി പട്ടികയില്‍നിന്ന് ടോമിന്‍ തച്ചങ്കരിയെ ഒഴിവാക്കി

0

സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 3 പേരുടെ പട്ടികയില്‍ നിന്നു ഡിജിപി ടോമിന്‍ തച്ചങ്കരിയെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്സി) സമിതി ഒഴിവാക്കി.വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍, അഗ്‌നിശമന സേനാ മേധാവി ബി.സന്ധ്യ, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത് എന്നിവരാണു പട്ടികയിലുള്ളത്. ഈ പട്ടിക സംസ്ഥാന സര്‍ക്കാരിനു സമിതി കൈമാറും.അതില്‍ ഒരാളെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിക്കും. 2 വര്‍ഷമാണു കാലാവധി.30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ 9 ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നല്‍കിയത്. അതില്‍ സീനിയോറിറ്റിയില്‍ ഒന്നാമനായ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഈ പദവിയിലേക്കു തന്നെ പരിഗണിക്കേണ്ടതില്ലെന്നു ഇന്നലെ സമിതി യോഗത്തിനു മുന്‍പു രേഖാമൂലം അറിയിച്ചു. സമിതി സമ്മതം ചോദിച്ചപ്പോഴായിരുന്നു ഇത്.രണ്ടാം സ്ഥാനം തച്ചങ്കരിക്കായിരുന്നു. എന്നാല്‍ അവിഹിത സ്വത്ത് സമ്പാദന കേസ് ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ പല ആക്ഷേപങ്ങളും സമിതി മുന്‍പാകെ ഉണ്ടായിരുന്നു.തച്ചങ്കരിയെ ഒഴിവാക്കിയതോടെ സീനിയോറിറ്റിയില്‍ 3 മുതല്‍ 5 വരെയുള്ള സ്ഥാനക്കാര്‍ പട്ടികയില്‍ ഇടം നേടി.  മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയാണു നിലവില്‍ തച്ചങ്കരി .കേരളത്തിലെ 11 എസ്പിമാര്‍ക്ക് ഐപിഎസ് നല്‍കാനും സമിതി തീരുമാനിച്ചു. 2018 ലെ 11 ഒഴിവിലേക്കായി 30 എസ്പിമാരുടെ പട്ടികയാണു കേരളം നല്‍കിയത്. ഇതില്‍ സീനിയോറിറ്റിയില്‍ ആദ്യമുള്ള 11 പേര്‍ക്കാവും ഐപിഎസ് ലഭിക്കുക.യുപിഎസ്സി അംഗം സ്മിത നാഗരാജ്, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്, ആഭ്യന്തര മന്ത്രാലയ സ്‌പെഷല്‍ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു സമിതിയിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!