കോവിഡ് മരുന്നായി ആന്റിബയോട്ടിക്;  ജാഗ്രത വേണമെന്നു ഡോക്ടര്‍മാര്‍

0

കോവിഡിനെ ചെറുക്കുമെന്ന ധാരണയില്‍ അനിയന്ത്രിതവും അശാസ്ത്രീയവുമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. അസിത്രോമൈസിന്റെ വില്‍പന ഇരട്ടിയായതും ആളുകള്‍ ഈ മരുന്നു വാങ്ങി സംഭരിക്കുന്നതും കണക്കിലെടുത്താണു മുന്നറിയിപ്പ്. രോഗാവസ്ഥ കണക്കാക്കി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കേണ്ട മരുന്നു സ്വയം വാങ്ങി ഉപയോഗിക്കുന്നതു വലിയ അപകടമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അസിത്രോമൈസിന്‍ ഇപ്പോള്‍ കുറിപ്പടി ഇല്ലാതെ ലഭ്യമാകുന്ന സ്ഥിതിയാണ്. കോവിഡ് കാലമായതിനാല്‍ ഡോക്ടറുടെ കുറിപ്പടി ലഭിക്കാനുള്ള പ്രയാസം പരിഗണിച്ചാണ് ഇതെന്നാണു മെഡിക്കല്‍ സ്റ്റോറുകളുടെ വാദം. കോവിഡിനു ഫലപ്രദമെന്നു പ്രചരിച്ചതോടെ ആളുകള്‍ വാങ്ങിക്കൂട്ടുകയും വൈറസ് സ്ഥിരീകരിച്ചാലുടന്‍ ഉപയോഗിക്കുകയും ചെയ്യുന്നതായാണു കണ്ടുവരുന്നത്. കോവിഡ് ഗുരുതരമാകുമ്പോള്‍ ചില രോഗികളിലുണ്ടാകുന്ന ബാക്ടീരിയ സൂപ്പര്‍ ഇന്‍ഫെക്ഷനും ന്യുമോണിയയ്ക്കും പ്രതിവിധി എന്ന നിലയിലാണ് അസിത്രോമൈസിനും മറ്റു ചില മൂന്നാം തലമുറ ആന്റിബയോട്ടിക്കുകളും നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, കോവിഡിനുള്ള മരുന്ന് എന്ന നിലയിലാണു പലരും ഇതിനെ മനസ്സിലാക്കുന്നത്.

‘സ്വയം ചികിത്സ പാടില്ല’

ക്വാറന്റീനിലുള്ള കോവിഡ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. അസിത്രോമൈസിന്‍ കോവിഡ് മരുന്നാണെന്നു ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ആവശ്യമില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു ഭാവിയില്‍ വന്‍ വിപത്തുണ്ടാക്കും. രോഗാണുക്കള്‍ക്കെതിരെ ആന്റിബയോട്ടിക് ഫലപ്രദമായി ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ടായാല്‍ നാം നിസ്സാരമായി കാണുന്ന രോഗങ്ങള്‍ പോലും ഗുരുതരാവസ്ഥയിലേക്കു പോകാം.

Leave A Reply

Your email address will not be published.

error: Content is protected !!