കേരളത്തില്‍ കൊവിഡ് സീറോ പ്രിവലന്‍സ് ദേശീയ ശരാശരിയേക്കാള്‍ പകുതി

0

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഐസിഎംആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കൊവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐസിഎംആര്‍ സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്.

2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കൊവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റീന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് വന്നുപോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്.

മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.

കേരളത്തില്‍ കൊവിഡ് വന്നുപോയവരുടെ എണ്ണം കുറവായതിനാല്‍ ജനങ്ങള്‍ ഇനിയും ജാഗ്രത പുലര്‍ത്തേണ്ടതാണ്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ശുചിയാക്കുകയും വേണം.

Leave A Reply

Your email address will not be published.

error: Content is protected !!