ബാറുകൾ തുറക്കണോ വേണ്ടയോ; മുഖ്യമന്ത്രി യോഗം വിളിച്ചു: കൗണ്ടർ വിൽപന നിര്‍ത്തും
ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. 8ന് ഓൺലൈനിലൂടെ നടക്കുന്ന യോഗത്തിൽ എക്സൈസ് മന്ത്രി, എക്സൈസ് കമ്മിഷണർ, ബവ്കോ എംഡി തുടങ്ങിയവർ പങ്കെടുക്കും. ബാറുകൾ തുറക്കാനുള്ള ശുപാർശയടങ്ങിയ ഫയൽ ആഴ്ചകൾക്കു മുൻപ് എക്സൈസ് കമ്മിഷണർ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമർപ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല.ബാറുകൾ തുറക്കാൻ തീരുമാനിച്ചാൽ കൗണ്ടർ വഴിയുള്ള വിൽപന അവസാനിപ്പിക്കും. ക്ലബ്ബുകളിലും ഇരുന്ന് മദ്യം കഴിക്കാൻ അനുമതി നൽകി കൗണ്ടർ വിൽപന നിർത്തലാക്കും. ബാറുകളിലൂടെയുള്ള കൗണ്ടർ വിൽപന അവസാനിപ്പിക്കണമെന്ന് ബവ്കോ ആവശ്യപ്പെടുന്നുണ്ട്. ബാറുകളിൽ കൗണ്ടർ ആരംഭിച്ചതോടെ വലിയ നഷ്ടമാണ് ബവ്കോയ്ക്ക് ഉണ്ടാകുന്നത്. മിക്ക ബാറുകളിലും ടോക്കണില്ലാതെയാണ് വിൽപന. കഴിഞ്ഞ ഓണക്കാലത്ത് ബവ്കോ ഔട്ട്ലറ്റുകളിലൂടെയുള്ള മദ്യവിൽപന കുത്തനെ കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ചു നോക്കിയാൽ കോടികളുടെ നഷ്ടം ബവ്കോയ്ക്ക് ഉണ്ടായി.