ബത്തേരി: ബ്രഹ്‌മഗിരിയില്‍ പണം നിക്ഷേപിച്ച് തിരികെ ലഭിക്കാത്തവര്‍ ഇടുതമുന്നണിക്കെതിരെ വീടിനുമുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി. ബ്രഹ്‌മഗിരി വിക്റ്റിംസ് ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇക്കുറി ഇടതിന് വോട്ടില്ല ബ്രഹ്്മഗിരി ഇരകള്‍ എന്ന പേരില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷമായിട്ടും പണം തരികെ ലഭിച്ചിട്ടില്ലെന്നും സി.പി.എമ്മിനെ വിശ്വസിച്ച തങ്ങളെ പാര്‍ട്ടി കൈവിട്ടെന്നും ഈ സാഹചര്യത്തലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് ഇരകള്‍ പറയുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് തിരികെ ലഭിക്കാത്തവരാണ് സിപിഎമ്മനെതിരെ വീടുകള്‍ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങിയിരിക്കുന്നത്.  തദ്ദേശസ്വയം തിരഞ്ഞെടുപ്പില്‍ ഇടതിനുവോട്ടില്ലെന്ന മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡാണ് സ്ഥാപിച്ചിട്ടുള്ളത്.  ബ്രഹ്‌മഗിരി ബ്രഹ്‌മാണ്ഡ തട്ടിപ്പ് - ഇക്കുറി ഇടതിന് വോട്ടില്ല -ബ്രഹ്‌മഗിരി ഇരകള്‍,  എന്നെഴുതിയ ബോര്‍ഡാണ് സാഥാപിച്ചിരിക്കുന്നത്. പാര്‍ട്ടിയെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടിയും ബിഡിഎസ് നേതൃത്വും പറഞ്ഞുപറ്റിക്കുകയുമാണെന്നുമാണ് ഗേറ്റില്‍ ബോര്‍ഡ് സ്ഥാപിച്ച സുല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശിയും ആക്ഷന്‍ കമ്മിറ്റി ട്രഷററുമായ സി എ ജോസ് പറയുന്നത്. നിക്ഷേപകരെ വഞ്ചിച്ച ഇടതുമുന്നണിക്ക് വോട്ട് ചെയ്യരുതെന്ന ക്യാമ്പയിനുമായി രംഗത്തിറങ്ങാനുണാണ് ആക്ഷന്‍കമ്മറ്റിയുടെ തീരുമാനം.


കഴിഞ്ഞ ദിവസം ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത. വരും ദിവസങ്ങളില്‍ ഇരകളുടെ വീടികള്‍ക്ക് മുന്നില്‍ ഇടതിനുവോട്ടില്ലെന്ന ബോര്‍ഡുകള്‍ ഉയരുമെന്നുമാണ് ഭാരവാഹികള്‍ നല്‍കുന്ന മുന്നറിയിപ്പ്. 600 ഓളം നിക്ഷേപകരില്‍ നിന്നും 125കോടിയോളം രൂപയാണ് ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റി നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നത്.പണം തിരികെ ലഭിക്കാതെ വന്നതോടെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരങ്ങളും നിയമപോരാട്ടങ്ങളും നടക്കുകയാണ്.