ഉദ്ഘാടന ദിവസം ടൗണ്‍ഷിപ്പിന് മുന്നില്‍ കുടില്‍കെട്ടി  നടത്താന്‍ തീരുമാനിച്ച സമരം പിന്‍വലിച്ച് ദുരിതബാധിതര്‍. കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. ദുരന്തത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ ആയിരുന്നു സമരത്തിനൊരുങ്ങിയത്.

ജോണ്‍ മത്തായിയുടെ റിപ്പോര്‍ട്ട് പ്രകാരം ഗോ സോണില്‍ വസിക്കേണ്ടവരായി തിരഞ്ഞെടുത്തവരാണ് പടവെട്ടിക്കുന്ന്, സ്‌കൂള്‍ റോഡ് പ്രദേശത്തെ മുപ്പതോളം കുടുംബങ്ങള്‍ ഇവരെയാണ് ഗുണഭോക്തത്യ ലിസ്റ്റില്‍ നിന്നും ലിസ്റ്റില്‍ നിന്നും പുറത്താക്കിയത്. വാഗ്ദാനങ്ങള്‍ വെറും വാക്കുകളായി ഒതുങ്ങുന്നുവെന്നും തങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നുമാണ് ഇവരുടെ പരാതി. താത്കാലിക വാടക വീടുകളില്‍ കഴിയുന്ന പലര്‍ക്കും മാസങ്ങളായി വാടക ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. സ്വന്തമായി ഭൂമിയോ വീടോ എന്ന സ്വപ്നം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് അധികൃതര്‍ക്ക് പോലും വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ഇവര്‍ സമരം നടത്താന്‍ തീരുമാനിച്ചത്. ദുരന്തം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും അര്‍ഹമായ പുനരധിവാസം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ  തീരുമാനം. തുടര്‍ന്ന് കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

കടക്കെണിയും ജീവിതസാഹചര്യങ്ങളും ഒരേപോലെ ഇവരെ ശ്വാസം മുട്ടിക്കിയാണെന്നും പരാതിയുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ നഷ്ടം തുടങ്ങി പ്രതിസന്ധികള്‍ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകള്‍ ലഭിക്കാതെ ഇവര്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടെടുത്തത്.