ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിടെ നടന്‍ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്കിനെ അപമാനിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച്  കെ റഫീക്ക്. സന്ദര്‍ശനം നടക്കുന്നതിനിടയിലുടെ തിരക്കും ബഹളവും നിയന്ത്രിക്കാന്‍ ഇടപെട്ടത് മറ്റൊരു തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടെക്കാം എന്ന അശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് കെ റഫീക്ക് പറഞ്ഞു ഇക്കാര്യം മമ്മൂട്ടി ഫോണില്‍ വിളിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും റഫീക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്നലെയാണ് നടന്‍ മമ്മൂട്ടി വയനാട് ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെ മമ്മൂട്ടി സി പി എം ജില്ലാ സെക്രട്ടറിയോട് നീരസത്തോടെ സംസാരിച്ചു എന്ന രീതിയിലുള്ള വീഡിയോ പുറത്തു വന്നു. വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. രണ്ട് പേര്‍ക്കും അനുകൂലമായും പ്രതികൂലമായും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് കെ റഫീക്ക് ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മമ്മൂട്ടി സന്ദര്‍ശനം നടത്തുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നു. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തിരക്കും ബഹളവും നിയന്ത്രിക്കാന്‍ ഇടപെട്ടു. എന്നാല്‍ ഇത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന അശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്നാണ് റഫീക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. 

മമ്മൂട്ടി നേരില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും റഫീക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളുമാണ് വിഷയം വഷളാക്കിയത്. വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചവരുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായാണ് ചര്‍ച്ച ചെയ്യേണ്ടത്. വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ദുരന്തം ജീവിതം  താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റി വെച്ച് നമ്മുക്ക് ചേര്‍ന്ന് നില്‍ക്കാന്‍ എന്താണ് തടസ്സമെസും റഫീക്ക് ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.