വടക്കനാട് മേഖലയില്‍ നിന്ന് വനംവകുപ്പ് പിടികൂടി കൂട്ടിലടച്ച മുട്ടികൊമ്പന്റെ തുമ്പിക്കൈയ്യിലെ മുറിവുകള്‍ സുഖപ്പെടുന്നു. ആളുകളെ കാണുമ്പോള്‍ അക്രമസ്വഭാവം കാണിക്കുന്നതിനാല്‍ പന്തിക്കുചുറ്റും ഗ്രീന്‍നെറ്റ് കെട്ടി കാഴ്ചമറച്ചിരിക്കുകയാണ്. കൊമ്പനെ നോക്കാന്‍ രണ്ട് പേരെ സ്ഥിരമായി നിറുത്തിയിട്ടുമുണ്ട്. അതേസമയം കൊമ്പനെ വനത്തിലേക്ക് തുറന്ന് വിടണമെന്ന് കാണിച്ച് പ്രകൃതി സ്നേഹികളും വിടരുതെന്ന് കാണിച്ച് സ്വകാര്യവ്യക്തികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ് ഏപ്രില്‍ മൂന്നിന് വടക്കനാട് ഓനച്ചന്‍ കവലയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടി മു്്ത്തങ്ങ ആനപന്തിയിലെ കൂട്ടിലടച്ച മുട്ടികൊമ്പന്‍ സുഖംപ്രാപിച്ചുവരുകയാണ്. കൊമ്പന്റെ തുമ്പിക്കൈയ്യിലുണ്ടായിരുന്ന മുറിവ് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സിച്ചുവരുന്നത്. അതേസമയം ആളുകളെ കാണുമ്പോള്‍ അക്രമാസക്തനാകുന്നതിനാല്‍ പന്തിയിലുള്ള മറ്റ് ആനകളുടെ പാപ്പാന്‍മാരെ കൂടി കൂടിനുസമീപത്തേക്ക് വിടുന്നില്ല. കൂടാതെ കൂടിനുചുറ്റും ഗ്രീന്‍നെറ്റ് വലിച്ചുകെട്ടിയിട്ടുമുണ്ട്. നിലവില്‍ അനയെ പരിചരിക്കാനും തീറ്റയും വെള്ളവും നല്‍കാന്‍ രണ്ട് പാപ്പാന്‍മാരെ സ്ഥിരമായി നിറുത്തിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം കൊമ്പനെ തിരികെ കാട്ടില്‍ തുറന്ന് വിടണമെന്ന് കാണിച്ച് പ്രകൃതിസ്നേഹികളും തുറന്ന് വിടരുതെന്ന് കാണിച്ച് പ്രദേശവാസികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.